Wednesday, February 19, 2014

വി.എസ്സും വി.എമ്മും


പൊതുസമൂഹത്തിലെ അംഗീകാരം സി.പി.എമ്മില്‍ തെറ്റും കുറ്റവുമാവുമ്പോള്‍ കോണ്‍ഗ്രസില്‍ അത് സ്ഥാനലബ്ധിക്കിടയാക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം. പാര്‍ട്ടിക്ക് കാലിടറുമ്പോള്‍ അത് ചൂണ്ടിക്കാട്ടുന്ന വി.എസ് അച്യുതാനന്ദന്‍ സി.പി.എമ്മിന്റെ അപ്രഖ്യാപിത ശത്രുവാണിപ്പോള്‍. എന്നാല്‍, പാര്‍ട്ടി തീരുമാനങ്ങളെയും നയങ്ങളെയും പരസ്യമായി ചോദ്യം ചെയ്ത വി.എം.സുധീരനെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി അംഗീകരിച്ചനുമോദിച്ചിരിക്കുന്നു.

ഡി.ഐ.സിയുമായുള്ള കൂട്ടുകെട്ട്, മുസ്ലിംലീഗുമായുള്ള അടവുനയം, പി.ഡി.പി ബന്ധം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടിനെതിരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുകയും അതിനായി ഉറച്ചുനില്‍ക്കാന്‍ തയ്യാറാവുകയും ചെയ്ത നേതാവാണ് വി.എസ്. അതിന്റെ പേരില്‍ സംസ്ഥാനത്തെ സി.പി. എമ്മിന്റെ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാനക്കമ്മിറ്റിയിലും പുറത്തും നേരിട്ടും അല്ലാതെയും എത്ര നിശിതമായാണ് വി.എസ്സിനെ അപഹസിച്ചത്. ഒടുവില്‍ ഈ വിഷയങ്ങളിലെല്ലാം പാര്‍ട്ടി കേന്ദ്രനേതൃത്വം വി.എസ്സിന്റെ നിലപാടാണ് ശരിവച്ചത്. ജില്ലാകമ്മിറ്റി ഓഫീസില്‍ പരസ്ത്രീ (സഖാവ്!)ഗമനം നടത്തിയത് ഉള്‍പ്പെടെയുള്ള 'പീഡന' തെളിവുകള്‍ കിട്ടിയത് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെയാണ്. 'ഞരമ്പു'രോഗികളായ അത്തരക്കാരെയും 'വേണ്ടപ്പെട്ടവരായതിനാല്‍' സംരക്ഷിക്കുമെന്ന നിലപാടെടുത്ത സംസ്ഥാനനേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തെ വി.എസ് സമീപിച്ചപ്പോള്‍മാത്രമാണ് അതിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമായതെന്ന വസ്തുത പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ കണ്ടറിഞ്ഞതാണ്. അത്തരം തെറ്റായ നിലപാടുകളുടെ പേരില്‍ ഒരു കമ്മിറ്റിക്കെതിരെയും ഒരു ശാസനയും ഉണ്ടായില്ല. എന്നാല്‍, കേന്ദ്രനേതൃത്വം ശരിയാണെന്ന് പിന്നീട് കണ്ടെത്തിയ ഇത്തരം നിലപാടുകളുടെ പേരില്‍ വി.എസ് സ്വന്തം പാര്‍ട്ടിക്കാരാല്‍ നിരന്തരം ആക്രമിക്കപ്പെട്ടു! അതിപ്പോഴും തുടരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ വി.എസ്സിനെ ഒന്നു പ്രസംഗിപ്പിക്കാന്‍ കാത്തുകെട്ടി കിടന്നവര്‍ പാലം കടന്നപ്പോള്‍ 'വര്‍ഗസ്വഭാവം' ആവര്‍ത്തിക്കുന്നത് മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. അക്കാലത്ത് എല്ലാ ഫ്‌ളക്സുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വമേധയാ വി.എസിന്റെ ചിത്രങ്ങള്‍ നാടൊട്ടുക്ക് ആവേശത്തോടെ നിറച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി അതിനെതിരെ പരസ്യമായി പ്രതികരിച്ചു. കേരള രക്ഷാ മാര്‍ച്ചില്‍ (സാധാണ മാര്‍ച്ചുചെയ്യുന്നത് കാല്‍നടയായിട്ടാണെങ്കിലും സി.പി.എമ്മിന് അത് ഇന്നോവയിലാണ്!) സ്വന്തം ചിത്രങ്ങളുള്ള ഫ്‌ളക്സായപ്പോള്‍ അദ്ദേഹത്തിന് അത് സ്വീകാര്യമായി! എന്നാല്‍, തന്റെ പേരും ചിത്രവും ഉള്‍പ്പെടുന്ന അനുമോദനഫഌക്‌സുകള്‍ സ്ഥാപിക്കരുതെന്ന് നിര്‍ദ്ദേശിച്ച സുധീരന്‍ അവിടെയും വ്യത്യസ്തനായി.

കോണ്‍ഗ്രസിലെ വി.എസ്.അച്യുതാനന്ദനാണ് വി.എം.സുധീരനെന്ന് വിശ്വസിക്കുന്ന ഒട്ടേറെപ്പേരുണ്ട്. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ പല തീരുമാനങ്ങള്‍ക്കും എതിരെ സുധീരന്‍ നിശിതമായി പ്രതികരിച്ചു. ചില വിഷയങ്ങളില്‍ അതിതീവ്രമായി സമരരംഗത്തിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരു കാലത്ത് എ.കെ. ആന്റണിയുടെ പ്രിയങ്കരനായി 'എ' ഗ്രൂപ്പിന്റെ പ്രമുഖരിലൊരാളായി നിലകൊണ്ട സുധീരന്‍ വളരെപ്പെട്ടെന്ന് ആ ഗ്രൂപ്പുമായി അകന്നു. ആന്റണിയുടെ വിശ്വസ്തനായതിന്റെ പേരില്‍ സ്വന്തം മന്ത്രിസഭയില്‍ സുധീരനെ എടുക്കാനാവില്ലെന്ന് വാശിപിടിച്ച അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ പക്ഷെ, ഉമ്മന്‍ചാണ്ടിക്ക് ധനകാര്യം കൊടുക്കാന്‍ ഒരു മടിയും കാട്ടിയില്ല എന്നത് ചരിത്രം. കോണ്‍ഗ്രസില്‍ അഴിമതിയില്ലാത്തവര്‍ക്ക് സ്ഥാനമുണ്ടോ എന്ന് പരിഹസിക്കുന്നവര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഒറ്റക്കൈവിരലിലൊതുങ്ങുന്നവരേയുള്ളൂ. അവരില്‍ ആന്റണിയെ മാറ്റിനിര്‍ത്തിയാല്‍ സുധീരന് തന്നെയാണ് അടുത്ത സ്ഥാനം. ആറന്‍മുള വിമാനത്താവളത്തിനുപിന്നില്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ(അതോ ഒന്നാമത്തേതോ!) അധികാരകേന്ദ്രമായ പ്രിയങ്കവധേരയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയാണെന്ന ധാരണ ശക്തമായപ്പോഴും അതിനെതിരായ നിലപാട് 'രാഷ്ട്രീയഭാവി' നോക്കാതെ പ്രകടിപ്പിക്കാന്‍ സുധീരന്‍ മടിച്ചില്ല.
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ എ,ഐ വ്യത്യാസങ്ങളൊന്നുമില്ല. കെ.എസ്.യു കിടാങ്ങള്‍പോലും അതിലാണ് പരിശീലിക്കുന്നത്. ഈ വിഷയത്തില്‍ മുമ്പ് ആളുകള്‍ പ്രതീക്ഷയോടെ കണ്ടിരുന്നത് സി.പി.എമ്മിനെയായിരുന്നു. എന്തൊക്കെ കുറ്റം പറഞ്ഞാലും അഴിമതി വച്ചുപൊറുപ്പിക്കാത്ത പാര്‍ട്ടിയായിരുന്നു അത്. കാലം മാറിയപ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരേതൂവല്‍ പക്ഷികളായി. 

കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരില്‍ എളമരം കരീമിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല.അത് ഒരു സി.പി.എം സംസ്ഥാന സമിതി അംഗം ഈയിടെ സംസാരത്തിനിടയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രദ്ധിച്ചത്. എന്തുകൊണ്ടാണ് ആ മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലാതിരുന്നതെന്ന് ആ സഖാവ് വ്യക്തമാക്കിയപ്പോള്‍ അമ്പരന്നുപോയി. സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെല്ലാം പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഫ്രാക്ഷനില്‍ അംഗമാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നേരിട്ടാണ് ആ ഫ്രാക്ഷന്റെ ചുമതല വഹിക്കുന്നത്. പാര്‍ട്ടി അംഗങ്ങളെയേ പ്രൈവറ്റ് സെക്രട്ടറിമാരായി മന്ത്രിമാര്‍ക്ക് അനുവദിക്കാറുള്ളൂ. ആറുമാസത്തിലൊരിക്കല്‍ ഈ ഫ്രാക്ഷന്‍ യോഗം ചേര്‍ന്ന് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണമെന്നതാണ് കീഴ്‌വഴക്കം. കഴിഞ്ഞ തവണ ആകെ നാലുതവണയേ ഈ ഫ്രാക്ഷന്‍ യോഗം നടന്നുള്ളൂ. പാര്‍ട്ടി സെക്രട്ടറിക്കു പുറമേ ഏതാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഈ ഫ്രാക്ഷന്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. മന്ത്രി കരീമിന്റെ ഓഫീസിന്റെ ചുമതല സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിക്കായിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ആ മന്ത്രിയുടെ ഓഫീസിന്റെ കാര്യങ്ങളൊന്നും ഒരിക്കലും ഈ ഫ്രാക്ഷനില്‍ ചര്‍ച്ചക്കു വന്നില്ല. അതാണ് പ്രൈവറ്റ് സെക്രട്ടറി ഇല്ലാതിരുന്നതിന്റെ രഹസ്യമെന്ന് ആ സഖാവ് വിശദമാക്കിയപ്പോഴാണ് മനസ്സിലായത്. സി.പി. എമ്മിന്റെ ഇത്തരം സംഘടനാ രഹസ്യങ്ങള്‍ സാധാരണക്കാര്‍ക്ക് അജ്ഞാതമാണല്ലോ. എന്തായാലും വി.എസ് മന്ത്രിസഭ ഭരിച്ചിരുന്നപ്പോഴും ഇപ്പോഴും ആറന്‍മുളയും ചക്കിട്ടുപാറയും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ അഴിമതി ആരോപണം കരീമിനെതിരെ തന്നെയാണ്. അതില്‍ പലതും ആരോപണം മാത്രമല്ലെന്നും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നുമാണ് മനസ്സിലാക്കാനാവുന്നത്.



സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കേരളത്തിലെ യു.ഡി.എഫ് മന്ത്രിസഭ ആടിയുലഞ്ഞപ്പോള്‍ കൊണ്ടുവന്ന സമരംപോലും ഒത്തുതീര്‍പ്പെന്ന് ആരോപിക്കപ്പെടുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റാവാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എങ്ങനെ ഒത്തുകളിച്ചോ അതുപോലൊരു അശ്‌ളീലഐക്യമാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലിപ്പോഴുള്ളതെന്ന് വിശ്വസിക്കുന്ന സംഭവപരമ്പരകളാണ് പിന്നീട് അരങ്ങേറിയത്.

ടി.പി ചന്ദ്രശേഖരന്‍ മുമ്പ് സി.പി.എം നേതാവായിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകരിക്കപ്പെട്ടത് സി.പി.എം ശക്തികേന്ദ്രമായ ഒഞ്ചിയം ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പാര്‍ട്ടിയുടെ അടിക്കല്ലിളക്കി. ഒരുകാലത്തും സി.പി.എം തോല്‍ക്കില്ലെന്നു കരുതിയ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സഹോദരികൂടിയായ സതീദേവി പരാജയപ്പെട്ടു.പിന്നീട് ചന്ദ്രശേഖരന്‍ ക്രൂരമായി വധിക്കപ്പെട്ടു. ഏറ്റത് 51 വെട്ട്. അതല്ല, 12 വെട്ടെന്ന് ആ കൊലപാതകത്തെ നിസ്സാരവത്കരിച്ച് ഇ.പി.ജയരാജന്‍ പറയുന്നു.. ഒരു മനുഷ്യനെ 12 വെട്ടുവെട്ടി കൊല്ലുന്നതിനെയും മൃഗീയത എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് മനുഷ്യസ്‌നേഹികളായ ഈ നേതാക്കള്‍ പറഞ്ഞുതന്നാല്‍ നന്നായിരിക്കും. സി.പി.എമ്മിന്റെ ഇപ്പോഴത്തെ നേതാക്കള്‍ പറയുന്നതു കേട്ടാല്‍ ചന്ദ്രശേഖരന്‍ 12 വെട്ടുവെട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വിശ്വസിക്കേണ്ടിവരും!

ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന് പങ്കില്ല എന്നാണ് കേന്ദ്ര - സംസ്ഥാന നേതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടികമ്മിറ്റിയില്‍ പറഞ്ഞതിനൊപ്പമാണ് ബഹുഭൂരിപക്ഷം കേരളീയരും. കോടതിയും അതിനൊപ്പം നില്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ ഗൂഡാലോചനയോ മറ്റെന്തെങ്കിലുമോ ഉണ്ടോ എന്ന് കണ്ടുപിടിക്കേണ്ടേ? എന്തുകൊണ്ടോ, ഇതില്‍ സി.ഐ.എയുടെ പങ്ക് ഇതുവരെയും ആരോപിക്കപ്പെട്ടില്ല! അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന് സി.ബി.ഐയോ അതല്ല വേറാരെങ്കിലുേമാ വരുന്നത് ആര്‍ക്കാണ് ഗുണകരമാവുന്നത്? ഈ കേസില്‍ ഒരു പങ്കുമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കല്ലേ. യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലാവുമ്പോള്‍ കൊലപാതകവുമായി 'ഒരു ബന്ധവുമില്ലാത്ത' സി.പി.എമ്മിന് സന്തോഷിക്കാം. അതിനാല്‍ ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ സി.പി.എം ചെയ്യേണ്ടത്. അതിനുപകരം ജയിലില്‍ കിടക്കുന്ന വാടകക്കൊലയാളിയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളെ ഇറക്കി സമരം ചെയ്യിക്കുന്ന സി.പി.എം നേതാക്കള്‍ ടി.പി.ചന്ദ്രശേഖരന് ജീവിക്കാനുണ്ടായിരുന്ന അവകാശത്തെപ്പറ്റി മിണ്ടുന്നേ ഇല്ല! സാധാരണക്കാരുടെ മനസ്സിലുള്ള ഈ വികാരം വി.എസ് പങ്കുവയ്ക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധനാവുന്നതെങ്ങനെയെന്ന് മനസ്സിലാവാത്തത് പ്രത്യയശാസ്ത്ര ബോധമില്ലാത്തതിനാലാണെന്ന് കരുതാം!

ഇനി സി.പി.എം- ആര്‍.എസ്.എസ്, സി.പി.എം - എന്‍.ഡി.എഫ് കൊലപാതകങ്ങള്‍ ഉണ്ടാവില്ല എന്നതിലുള്ള ആശ്വാസം ചെറുതല്ല. ഈ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം പറയത്തക്കവിധത്തിലൊന്നുമില്ലെന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇന്നലത്തെ ആര്‍.എസ്.എസ്സുകാരനും എന്‍.ഡി.എഫുകാരനും ഇന്നത്തെ സി.പി.എമ്മുകാരനാണ്. സഖാവ് സെയ്താലി അനുസ്മരണം നിലച്ചിട്ടിപ്പോള്‍ കുറച്ചുകാലമായി. കാരണം ആ കൊലക്കേസിലെ പ്രതിയായ ആര്‍.എസ്.എസ്സുകാരന്‍ ഇപ്പോള്‍ പേരുമാറ്റി സി.പി.എം എം.എല്‍.എയാണ്. സഖാവ് സുധീഷിന്റെ ഉള്‍പ്പെടെയുള്ള കൊലപാതകികള്‍ എപ്പോള്‍ വേണമെങ്കിലും ഇനി പേരും ഊരുമൊന്നും മാറ്റാതെതന്നെ സി.പി.എമ്മിന്റെ എം.പിയോ എം.എല്‍.എയോ ആവാം. രക്തസാക്ഷിക്ക് ഒരുപിടിപൂക്കള്‍ മതിയാവുമെന്ന് കവിതയില്‍ പറഞ്ഞത് സഖാവ് കുഞ്ഞപ്പ പട്ടാനൂരാണ്. സുധീഷും സെയ്താലിയും ഉള്‍പ്പെടെ പാര്‍ട്ടി പതാകയെ ജീവരക്തംകൊണ്ട് ചുവപ്പിച്ച രക്തസാക്ഷികള്‍ക്ക് ഇനി പൂക്കളും കിട്ടാനിടയില്ല. ആര്‍.എസ്.എസ്സുമായി കോടതിക്കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന് ആരോപണമുയര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഇടപെട്ടുമാറ്റിയത് ഈ നാട്ടിലാണെന്ന ചരിത്രം നമ്മെ നോക്കി പല്ലിളിക്കാതിരിക്കട്ടെ.

കാവിയും ചുവപ്പും തമ്മിലുള്ള അതിരുകള്‍ നേര്‍പ്പിക്കുന്നതിനെതിരെ അഭിപ്രായം പറഞ്ഞ പാര്‍ട്ടി സ്ഥാപകനേതാവിനെ ചീഞ്ഞ കാരണവര്‍ എന്നുവിളിച്ച നേതാവിനും പിന്‍മുറക്കാര്‍ക്കുമുള്ളതാണ് സി.പി.എം എന്ന് ആ പാര്‍ട്ടി പരസ്യമായി വിളിച്ചുപറയുന്നു. ജനാധിപത്യത്തിന്റെ പേരിലുള്ള കുടുംബാധിപത്യ പാര്‍ട്ടിയാണെങ്കിലും അടുത്ത കിരീടപതി എന്നുകരുതുന്നവരുടെ വഴിവിട്ട ആര്‍ത്തിക്കെതിരേ പരസ്യമായ നിലപാടെടുത്ത ആളെ പാര്‍്ട്ടിയുടെ സിംഹാസനമേല്‍പ്പിച്ച് ചെറുന്യൂനപക്ഷത്തിന്റെ എതിരഭിപ്രായങ്ങള്‍ ആദരിക്കപ്പെടേണ്ടതാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് ആംആദ്മിയായ മര്‍ത്യന്‍ ഇതെല്ലാം നോക്കിക്കാണുന്നു!

Monday, January 6, 2014

ഉമ്മന്‍ചാണ്ടിയുടെ ജന'ദ്രോഹ'പരിപാടി...


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രധാന വാര്‍ഡുകളില്‍ ഒരു കാഴ്ച പതിവാണ്. ഒരു രോഗി കട്ടിലില്‍ കിടക്കുന്നുണ്ടാവും. മുഖ്യഡോക്ടറും ജൂനിയര്‍മാരായ ഡോക്ടര്‍മാരും ചുറ്റിലും അണിനിരന്ന് രോഗിയെ പരിശോധിക്കുകയും ഇടക്കിടെ രോഗിയോട് വിവരങ്ങള്‍ ആരായുകയും ചെയ്യുന്നതാണ് ആ കാഴ്ച. മരുന്നും കട്ടിലും സൗകര്യങ്ങളും ഒക്കെ സര്‍ക്കാര്‍വതയുടെ കണ്ണുകള്‍ ഇപ്പോഴും മൂടപ്പെട്ടിരിക്കുകയാണ്...!തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രധാന വാര്‍ഡുകളില്‍ ഒരു കാഴ്ച പതിവാണ്. ഒരു രോഗി കട്ടിലില്‍ കിടക്കുന്നുണ്ടാവും. മുഖ്യഡോക്ടറും ജൂനിയര്‍മാരായ ഡോക്ടര്‍മാരും ചുറ്റിലും അണിനിരന്ന് രോഗിയെ പരിശോധിക്കുകയും ഇടക്കിടെ രോഗിയോട് വിവരങ്ങള്‍ ആരായുകയും ചെയ്യുന്നതാണ് ആ കാഴ്ച. മരുന്നും കട്ടിലും സൗകര്യങ്ങളും ഒക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെങ്കിലും ഈ കാഴ്ച ഇപ്പോഴും ആ ആശുപത്രിയില്‍ പതിവാണ്. അപൂര്‍വ്വം 'കൈക്കൂലിപ്പാവികള്‍' രോഗികളുടെ ശാപം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും ഇപ്പോഴും ദൈവതുല്യരായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നതിനുകാരണം പിഴവധികമില്ലാത്ത ഈ പരിശോധനയിലൂടെയാണ്.

ഈ കാഴ്ചക്ക് സമാന്തരമായ ഒന്നാണ് കുറേ നാളായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്കപരിപാടിയിലൂടെ കാണാനായത്. ആംബുലന്‍സില്‍ ഒരു രോഗിയെ കുറേ ഖദര്‍ധാരികള്‍ ചുമന്നുകൊണ്ടുവരുന്നു. മുഖ്യമന്ത്രിയും ചുറ്റുമുള്ള എം.എല്‍.എമാരടക്കമുള്ള ഖദറന്‍മാരും ചേര്‍ന്ന് രോഗിയുടെ അടുത്തക്ക് ചെല്ലും. മെഡിക്കല്‍ കോളേജില്‍ മുഖ്യഡോക്ടര്‍ രോഗിയെ കേള്‍ക്കുന്ന അതേ ഗൗരവത്തോടെ മുഖ്യമന്ത്രി രോഗിയില്‍നിന്ന് ആവലാതികള്‍ കേള്‍ക്കുന്നു. മെഡിക്കല്‍ കോളേജിലാണെങ്കില്‍ ഡോക്ടര്‍മാര്‍ കേസ് ഷീറ്റില്‍ മരുന്നും കുത്തിവയ്പുമൊക്കെ രേഖപ്പെടുത്തും. ചികിത്സ അതനുസരിച്ച് മുന്നോട്ടുപോവുമ്പോള്‍ രോഗിക്ക് ശ്വാസം കിട്ടും. മുഖ്യമന്ത്രിയുടെ ഈ 'പരിശോധന'യില്‍ ആശ്വാസം കൈയോടെയാണ്. അയ്യായിരം അല്ലെങ്കില്‍ പത്തായിരം രൂപ ഉടന്‍ പ്രഖ്യാപിക്കും.

പിന്നെയാണ് യഥാര്‍ത്ഥ കാഴ്ച. അത് കാണാന്‍ മിക്ക മാദ്ധ്യമങ്ങള്‍ക്കും കണ്ണുകാണില്ല. കിട്ടുന്നതില്‍ പാതി അല്ലെങ്കില്‍ പറഞ്ഞുറപ്പിച്ച റേറ്റ് പ്രകാരമാണ് രോഗിയെ യുവഖദറന്‍മാര്‍ ജനസമ്പര്‍ക്കത്തിനെത്തിച്ചിരുന്നത്. മുഖ്യമന്ത്രി ഉത്തരവിട്ടാലും കാശുകിട്ടാന്‍ ആഴ്ചകളും മാസങ്ങളുമൊക്കെ എടുക്കും. പലരും ജനസമ്പര്‍ക്കത്തിന് പോയാല്‍ പണവുമായി വരാമെന്ന തെറ്റിദ്ധരിക്കലില്‍പെട്ടാണ് പാങ്ങില്ലെങ്കിലും കഷ്ടപ്പാടും വേദനയും സഹിച്ചും ഇതിനൊക്കെ തയ്യാറാവുന്നത്. കൊണ്ടുവന്നവര്‍ക്ക് മാദ്ധ്യമങ്ങളില്‍ ശ്രദ്ധകിട്ടുന്നതോടെ അവര്‍ ഇരയെ കൈവിടുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ ഇത്തരം രോഗികളില്‍ ഒന്നിലേറെപ്പേര്‍ ജനസമ്പര്‍ക്ക വേദിയില്‍തന്നെ നിലത്തുവീണത്. ആംബുലന്‍സില്‍നിന്ന് ചുമന്നുകൊണ്ടുവന്നവര്‍ക്കാണ് ഈ ദുര്‍ഗതിയെന്ന് ഓര്‍ക്കണം. നിലവിളിച്ച് കേഴുകയല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ നിലത്തുകിടന്ന ഈ പാവങ്ങളെ പിന്നീട് പലേടത്തും പൊലീസെത്തിയാണ് വീട്ടിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചത്. കൊണ്ടുവന്നവര്‍ ഇതോടെ ഒഴിഞ്ഞുപോയി എന്നൊന്നും കരുതേണ്ട. പണം എത്തുമ്പോള്‍ കൃത്യമായി വന്ന് കമ്മിഷന്‍ പറ്റാന്‍ ഇവര്‍ മറക്കാറില്ല.
ജനസമ്പര്‍ക്ക പരിപാടി യൂത്തുകോണ്‍ഗ്രസുകാര്‍ക്കുള്ള കറവപ്പശുവാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിക്ക് അവകാശമുണ്ട്. പക്ഷേ, സംസ്ഥാനത്തെ മുഖ്യമന്ത്രി അതിന് തുനിയുന്നത് മര്യാദകെട്ട പണിയാണ്. മുമ്പും ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രോഗികള്‍ക്കും മറ്റും ചികിത്സാ സഹായം നല്‍കിയിരുന്നു. അതിനൊക്കെ വ്യവസ്ഥാപിതമായ രീതിയുണ്ടായിരുന്നു. കോഗ്രസിന്റെയും സി.പി. എമ്മിന്റെയും മുഖ്യമന്ത്രിമാര്‍ അത് ശുപാര്‍ശയായിരുന്നു അന്ന് ഇത്തരം ചികിത്സാ സഹായത്തിന് മാനദണ്ഡമായിരുന്നത്. ആ ശിപാര്‍ശക്കൊപ്പം സഹായം അര്‍ഹിക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായങ്ങള്‍ ആരോപണങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയി.

തന്റെ മന്ത്രിസഭയില്‍ താനൊഴിച്ചുള്ളവരെല്ലാം 'കൊഞ്ഞാണന്‍'മാരാണ് എന്ന് മുഖ്യമന്ത്രിക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന്റെ വിളംബരംകൂടിയല്ലേ ഈ ജനസമ്പര്‍ക്ക പരിപാടി. മുഖ്യമന്ത്രിയും മന്ത്രിമാരും നല്ല രീതിയില്‍ ഓഫീസിലിരുന്ന് ഭരിച്ചാല്‍ ഇത്തരം ഒരു സമ്പര്‍ക്കവുമില്ലാതെ ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുമല്ലോ. എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു എന്ന നിലയിലാണ് പ്രചാരണം. അതെങ്ങനെ കഴിയും. ബി.പി.എല്‍ കാര്‍ഡുകള്‍ ആര്‍ക്കൊക്കെ ലഭിക്കും എതിനെപ്പറ്റി നിശ്ചിത വ്യവസ്ഥകളുണ്ടല്ലോ. ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിക്കാനുള്ള വ്യവസ്ഥകള്‍ 'സുതാര്യ' ഭരണം നടത്തുന്ന മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കട്ടെ. അതിനുശേഷം ഈ വ്യവസ്ഥകളില്‍ പറയാത്തവര്‍ക്ക് ബി.പി.എല്‍കാര്‍ഡുണ്ടെങ്കില്‍ ശിക്ഷാര്‍ഹമാണെും അത് ആരെയാണ് അറിയിക്കേണ്ടതെന്നും അറിയിച്ചാല്‍ വ്യാജ ബി.പി.എല്ലുകാരെ ജനം മുന്നില്‍ കൊണ്ടുനിര്‍ത്തിത്തരുമല്ലോ.ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ക്ക് അത് കിട്ടിയില്ലെങ്കില്‍ അതിനുത്തരവാദിയായ ഒരുദ്യോഗസ്ഥനെങ്കിലുമുണ്ടാവുമല്ലോ. ആ ഉദ്യോഗസ്ഥനെതിരേ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊണ്ടാല്‍ കേരളത്തില്‍ അര്‍ഹതയുള്ള ഒരാളിനും ബി.പി.എല്‍ കാര്‍ഡ് കിട്ടാതെ വരില്ല. പക്ഷെ, നടപടി എടുക്കേണ്ടി വരുമ്പോള്‍, എന്‍.ജി.ഒ അസോസിയേഷന്‍ അംഗം, അല്ലെങ്കില്‍ സലിംരാജിന്റെ അളിയന്‍, അല്ലെങ്കില്‍ പാവം കുരുവിളയുടെ തനിവിള എന്നൊക്കെ നോക്കിയാല്‍ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി ചെയ്ത് മുഖ്യമന്ത്രിക്ക് നടക്കേണ്ടിവരും. പതിമൂന്നു ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്കത്തിന്റെ നേട്ടമായി സര്‍ക്കാര്‍തന്നെ പരസ്യം നല്‍കി പ്രഖ്യാപിച്ചത് 5567 ബി.പി.എല്‍ കാര്‍ഡ് അനുവദിച്ചെന്നും 18കോടിയോളംരൂപയുടെ ധനസഹായം വിതരണം ചെയ്‌തെന്നുമാണ്. വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റുകള്‍വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഒരു മാസം ജനങ്ങളെ ആട്ടിയോടിച്ച് ജനസമ്പര്‍ക്ക പരിപാടിക്കായൊരുങ്ങിയതിനുശേഷമാണ് ഈ നേട്ടം!ഒരു ബഹളവും കൂടാതെ കാരുണ്യ ലോട്ടറിയില്‍നിന്ന് സമാഹരിക്കുന്ന കാരുണ്യ ബനവെലന്റ് ഫണ്ടില്‍നിന്ന് 100കോടിയോളം രൂപ പാവപ്പെട്ട രോഗികള്‍ക്ക് അനുവദിച്ച ഇതേ കേരളത്തിലാണ് 18 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തതിനെ വമ്പന്‍ പരസ്യം ചെയ്ത് മുഖ്യമന്ത്രി സ്വയം അഭിനന്ദിക്കുന്നത്! അങ്ങനെയാണെങ്കില്‍ ലോട്ടറിയുടെ മന്ത്രി എന്ന നിലയില്‍ കെ.എം.മാണി എത്ര വലിയ പരസ്യം ചെയ്യണം?ഈ മുഖ്യമന്ത്രി എന്നാണ് ഒരു മുഖ്യമന്ത്രിയായി മാറുന്നത്? വില്ലേജ് ഓഫീസറുടെ ജോലി ചെയ്യാന്‍ ശമ്പളം കൊടുത്ത് ഒരുപാടുപേരെ നിയമിച്ചിട്ടുള്ള കാര്യം ഉമ്മന്‍ചാണ്ടി മറന്നുപോയോ? ഉദ്യോഗസ്ഥരെക്കൊണ്ട് ന്യായമായ കാര്യങ്ങള്‍ ചെയ്യിക്കലാണ് ഒരു ഭരണാധികാരിയുടെ വിജയം.

കേരളം അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലായിട്ട് മാസങ്ങളായി. സപ്‌ളൈകോ എന്ന പൊതുവിതരണ ശൃംഖല നിശ്ചലമായി.സവാളവിലക്കയറ്റമൊന്നും കേരള മന്ത്രിസഭ അറിഞ്ഞതേയില്ല.ഏറ്റവും സജീവമായി പൊതുവിപണിയില്‍ ഇടപെട്ട' കണ്‍സ്യൂമര്‍ഫെഡിനെ കൊന്നു. നാമമാത്രമായി പച്ചക്കറി വിപണിയിലിടപെട്ടിരുന്ന ഹോര്‍ട്ടികോര്‍പ്പ് അഴിമതിക്കോര്‍പ്പറേഷനായി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനായി കരിഞ്ചന്തക്കാരെയും തീവെട്ടിക്കൊള്ളക്കാരെയും അഴിച്ചുവിടുകയും പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിക്കുകയും ചെയ്തതിലെ ജനവിരുദ്ധത ജനം കാണുന്നുണ്ട്. ക്രിസ്മസും പുതുവര്‍ഷവും വന്നതും ഉമ്മന്‍ചാണ്ടി അറിയുന്നില്ല. ഇതാണ് വികസനത്തിന്റെ 'വേഗത'യില്‍ പെട്ടുപോയാലുള്ള പ്രശ്‌നം. സാധാരണക്കാരെ മറന്നുപോവും.ഇതിനെക്കാള്‍ വികസന വേഗതയില്‍ മെട്രോകളും ഹൈവേകളുമായി ഡല്‍ഹി ഭരിച്ച ഷീലാദീക്ഷിതിനെ കാത്തിരുതെന്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം. ഡല്‍ഹിയിലുള്ള മലയാളികളോടുള്ള മതിപ്പേറുകയാണ്. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു. ഉമ്മന്‍ചാണ്ടി പ്രചാരണം നടത്തിയ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോറ്റു.മലയാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ആ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണെത്തിയത്. ഡല്‍ഹി മൊത്തത്തില്‍ ഉമ്മന്‍ചാണ്ടി പ്രചാരണം നടത്തിയെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉറപ്പായേനെ എന്നാണ് ആ പാര്‍ട്ടിക്കാരായ മലയാളികള്‍ പറയുന്നത്. ഡല്‍ഹിയില്‍ വൈദ്യുതിനിരക്കു കൂട്ടി സ്വന്തം ശവമഞ്ചത്തില്‍ അവസാനത്തെ ആണി അടിച്ച ഷീലാദീക്ഷിതിന്റെ മാതൃകയില്‍ സ്വകാര്യബസ്സുകാരുടെ കിമ്പളം പ്രതീക്ഷിച്ച് അടുത്ത ബസ്ചാര്‍ജ് വര്‍ദ്ധനയുടെ തിരക്കഥ കേരളത്തിലും ഒരുങ്ങിക്കഴിഞ്ഞു.


മറ്റൊന്നുകൂടി... ജയിലില്‍ കിടന്നുകൊണ്ട് സോളാര്‍ സരിത കൊടുക്കാനുള്ള പണം മുഴുവന്‍ കൊടുത്തുതീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള പണം വന്നത് 'നിയമം നിയമത്തിന്റെ വഴിയേ' അന്വേഷണം നടത്തിയതിനാലാണ്! അതെ, നീതിദേവതയുടെ കണ്ണുകള്‍ ഇപ്പോഴും മൂടപ്പെട്ടിരിക്കുകയാണ്...