പാമോയില്‍ അഴിമതി വിവാദം
കത്തിക്കാളുമ്പോള്‍ അത് 'കേരളകൗമുദി'യിലൂടെ
പുറത്തുകൊണ്ടുവന്ന ബി.സി.ജോജോ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോട് ഒരു
അഭിമുഖം ചോദിച്ചു. മുഖ്യമന്ത്രി നേരിട്ടിടപെട്ട് അഴിമതി നടത്തി എന്നതിന്റെ
തെളിവുകള്‍ നിരത്തി സ്ഥാപിച്ച പത്രലേഖകനാണ് അഭിമുഖത്തിന് അവസരം ചോദിക്കുന്നത്.
സാധാരണഗതിയില്‍ ആരും അത്ര എളുപ്പം അത് സമ്മതിക്കില്ല. എന്നാല്‍ കരുണാകരന്‍
സമ്മതിച്ചു. പാമോയില്‍ അഴിമതി ഇടപാടിലെ സുപ്രധാനരേഖകള്‍ പുറത്തായതിന്റെ കാരണം
ചോദിച്ചപ്പോള്‍, ആ അഭിമുഖത്തില്‍ കരുണാകരന്‍ മറുപടി
നല്‍കിയത് 'ഫോട്ടോസ്റ്റാറ്റ്' എന്നാണ്!
ഇത് ഓര്‍ക്കാനുള്ള കാരണം ഇപ്പോഴത്തെ 'സരിതോര്‍ജ' വിവാദത്തില്‍ കേരളീയ സമൂഹത്തിന്
പ്രതിയാണെന്ന് പൂര്‍ണബോദ്ധ്യമുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകളാണ്.
അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം മരിക്കുന്നതിനുള്ള
കാരണം ആഹാരം നല്‍കിയിട്ടും അതുകഴിക്കാത്ത ആദിവാസികളുടെ 'നിഷേധാത്മ'ക കര്‍മ്മങ്ങളാണെന്ന് കണ്ടെത്തിയ മഹാനാണീ മുഖ്യമന്ത്രി! (ഈ
ആദിവാസികളത്രയും ഡി.വൈ.എഫ്.ഐക്കാരാണോ?) പട്ടികജാതി
പട്ടികവര്‍ഗക്ഷേമത്തിന് സര്‍ക്കാര്‍ നീക്കിവച്ച പണം പൂര്‍ണമായും ചെലവഴിച്ച സര്‍ക്കാരാണിത്.
അതിനര്‍ത്ഥം, ആദിവാസികള്‍ക്കുവേണ്ടിയുള്ള പണവും
ഏതൊക്കെയോ സരിത-ജിക്കു-ജോപ്പന്‍-സലിംരാജുമാര്‍ കൊണ്ടുപോയെന്നാണല്ലോ.
ട്രെയിനപകടമുണ്ടായപ്പോള്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടാവാതിരുന്നിട്ടുപോലും
കോഗ്രസുകാരനായ ലാല്‍ബഹാദൂര്‍ ശാസ്ത്രി കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത് പഴങ്കഥയായി
കരുതാം. അതേ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണത്തിന്റെ പൂര്‍ണ
ധാര്‍മ്മിക ഉത്തരവാദിത്തമുള്ള ആദിവാസിക്ഷേമമന്ത്രി ആദിവാസിയായ കുമാരി ജയലക്ഷ്മിയും
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. ചെറിയ
വ്യത്യാസമുണ്ട്, ശാസ്ത്രിയുടെ കാലത്ത് കോണ്‍ഗ്രസിനെ
നയിച്ചത് ജവഹര്‍ലാല്‍ നെഹൃ ആയിരുന്നു. ഒന്നും രണ്ടും ലക്ഷം കോടി രൂപയുടെ അഴിമതി
ആരോപണത്തിന്റെ ചെളിപുരണ്ട കോണ്‍ഗ്രസിന്റെ ഇന്നത്തെ ഹൈക്കമാന്‍ഡ് പത്തുകോടിയുടെ
സോളാര്‍ അഴിമതിയുമായി ഡല്‍ഹിയിലെത്തിയപ്പോള്‍ ആയിരം കോടിയില്‍ കുറഞ്ഞ അഴിമതി
സ്വീകരിക്കില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിരട്ടി വിട്ടു എന്നാണ് കഥ. അത്. ഇനി
ഡെല്‍ഹിയിലെത്തുമ്പോള്‍ നിലവിലുള്ള അഴിമതി 'നിലവാര'ത്തിലേക്ക് ഉയരണമെന്ന് ഹൈക്കമാന്‍ഡ് ഉപദേശിച്ചുകാണില്ലെന്ന് കരുതാം!
പാമോയില്‍ അഴിമതിക്കാലത്ത് മാദ്ധ്യമ
പ്രവര്‍ത്തകര്‍ക്ക് ഒരു വിലക്കുമില്ലായിരുന്നു. ഇതിപ്പോള്‍ ഡെല്‍ഹിയില്‍
കേരളാഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രിയോട് ചോദ്യം
ചോദിക്കുന്നതിന് പൊലീസുകാരുടെ അനുമതി വേണം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍
പ്രവേശിക്കുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങളാണെന്നോ! കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ
കാലത്ത് വകുപ്പുമേധാവികള്‍ നേരിട്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കുന്നതിനുപകരം
അത് പൊതുജനസമ്പര്‍ക്ക വകുപ്പ് മുഖാന്തരം ആവണമെന്നൊരു സര്‍ക്കുലര്‍ വന്നു. ചില
ഉദ്യോസ്ഥ മേധാവികള്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുമാത്രം സര്‍ക്കാര്‍
അറിയിപ്പുനല്‍കിയിരുന്ന സാഹചര്യത്തില്‍ അത് എല്ലാവര്‍ക്കും ലഭിക്കുതിനായിരുന്നു
ഇത്. ജനാധിപത്യവിരുദ്ധമെന്നുമാത്രമല്ല, റഷ്യയില്‍നിന്ന്
കെട്ടുകെട്ടിയ വ്യവസ്ഥിതി ഇവിടെ നടപ്പാക്കുന്നു എന്നാരോപിച്ച് കുഞ്ഞൂഞ്ഞച്ചായന്‍
അന്നൊഴുക്കിയ കണ്ണീര്‍കൊണ്ടുമാത്രമാണ് ആ സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടുണ്ടാകാതെ
പിടിച്ചുനിന്നത്! ദോഷം പറയരുതല്ലോ, അന്ന് അതിനെതിരേ മാദ്ധ്യമശിങ്കങ്ങള്‍
എന്തൊരു പ്രക്ഷോഭമാണ് നടത്തിയത്. പക്ഷെ, ഇപ്പോള്‍ ആ
മാദ്ധ്യമശിങ്കങ്ങള്‍ക്കെല്ലാം വല്ലാത്ത ഉറക്കം. എന്തായാലും നമ്മുടെ സ്വന്തം
കുഞ്ഞൂഞ്ഞല്ലേ ഇതൊക്കെ ചെയ്യുന്നത്. അപ്പോള്‍പിന്നെ 'നമ്മുടെ
സര്‍ക്കാര്‍ നമ്മളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരെ' എന്ന
പഴയ മുദ്രാവാക്യം ആവര്‍ത്തിക്കുകയല്ലാതെ നിവൃത്തിയില്ല.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി
കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍
തുടങ്ങിയിരുന്നു. അത് മുഖ്യമന്ത്രിയോട് നിശിത ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും
സര്‍ക്കാരിന്റെ മൂടുതാങ്ങാത്തവര്‍ക്കും മാത്രമായിരുന്നു.സരിതമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ കയറി മേയാന്‍ ഒരു നിയന്ത്രണവുമില്ലായിരുന്നു. സരിതമാര്‍ക്ക്
വേണ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ചുമ്മ നല്‍കാന്‍വേണ്ടിക്കൂടിയുളളതാണ്
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാള്‍ എന്നു തെളിയിച്ചത്
നിസ്സാരമാണോ!
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്
ഭാഗ്യമുണ്ട്. ചുമ്മാ ഇരിക്കുമ്പോഴാണ് ഓരോ വിജിലന്‍സ് കേസുകള്‍ വരുന്നത്. ഏറ്റവും
ഒടുവില്‍ വിജിലന്‍സ് അന്വേഷണം മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ പരാതിയിലാണ്.
സരിതക്കെതിരെ പരാതി നല്‍കിയ വ്യവസായിയായ ശ്രീധരന്‍നായര്‍ക്ക് വിശ്വാസ്യതയില്ലൊണ്
മുഖ്യമന്ത്രി മുതല്‍ മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് ഉമ്മന്‍ചാണ്ടിയെ
കുരുക്കാന്‍ നടക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍മന്ത്രിവരെ പറയുന്നത്. കോണ്‍ഗ്രസുകാരനാണെങ്കിലും
ശ്രീധരന്‍നായര്‍ ആദ്യം മുതല്‍ ഒരേ കാര്യമാണ് പറയുന്നത്. മുഖ്യമന്ത്രിയെ
കാണുംമുമ്പ് എന്തുകൊണ്ട് ചെക്ക് മാറാന്‍ സരിതക്ക് അനുവാദം നല്‍കി എന്നതുള്‍പ്പെടെയുള്ള
കാര്യങ്ങളില്‍ തുടക്കം മുതല്‍ ഒരേ കാര്യം പറയുന്നു എന്നുമാത്രമല്ല, നുണപരിശോധനക്ക് തയ്യാറാണെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നു.
എന്നിട്ടും അതിനെക്കുറിച്ച് വിജിലന്‍സോ സാദായോ ആയ ഒരു പൊലീസുകാരനെക്കൊണ്ടുപോലും
അന്വേഷണം നടത്തില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. അപ്പോഴാണ് വിശ്വാസ്യതയുടെ
കാര്യത്തില്‍ ഹരിശ്ചന്ദ്രന്‍പോലും തോറ്റുപോവുന്ന ആര്‍.ബാലകൃഷ്ണപിള്ള
രംഗത്തെത്തിയത്.
കേരളത്തില്‍ മന്ത്രിയായിരുന്ന ഒരാള്‍
ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് ബാലകൃഷ്ണപിള്ളയിലൂടെയാണ്.
വി.എസ്.
അച്യുതാനന്ദനാണ് യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്നുവച്ച അഴിമതിക്കേസിന്റെ പിന്നാലെ
സുപ്രീംകോടതിവരെപോയി ബാലകൃഷ്ണപിള്ളയെ പൂജപ്പുര ജയിലഴിക്കുള്ളിലാക്കിയത്.
സുപ്രീംകോടതി ശിക്ഷിച്ച കാലാവധി പൂര്‍ത്തിയാക്കാതെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം
കൂടുതലാണെന്നുപറഞ്ഞ് കിംസ് ആശുപത്രിയില്‍ കിടക്കാന്‍വരെ ഈ സര്‍ക്കാര്‍ അനുവദിച്ച് 'നിയമം' നടപ്പാക്കി.
ബാലകൃഷ്ണപിള്ളക്ക് ഇരുമ്പിന്റെ അംശം
കൂടുതലാണെന്ന് കേരളീയര്‍ വിശ്വസിച്ചത് അദ്ദേഹത്തിന്റെ സ്‌കൂളിലെ അദ്ധ്യാപകനായ
കൃഷ്ണകുമാറിന്റെ ആസനത്തില്‍ കമ്പിപ്പാര കയറിയപ്പോഴാണ്. ശിക്ഷാകാലാവധി കഴിയുംമുമ്പ്
അദ്ദേഹത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പുറത്തിറക്കിയശേഷം അദ്ദേഹത്തിന്
ഇരുമ്പും ഉരുക്കുമെല്ലാം ആവശ്യത്തില്‍ കൂടുതലാണെന്ന് തെളിയിച്ചുവരികയായിരുന്നു.
അങ്ങനെ 'പൂര്‍ണവിശ്വാസ്യത'യുള്ള
ഒരാളിന്റെ പരാതി സര്‍ക്കാരിന് കിട്ടിയാല്‍ അന്വേഷിക്കാതിരിക്കാനാവില്ല. പിള്ളയുടെ
ആവശ്യം എന്താണെന്നോ? തന്നെ അഴിമതിക്കേസില്‍ ശിക്ഷിച്ച,
ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസില്‍ വട്ടം കറക്കുന്നതിന്
വി.എസ് പ്രഗത്ഭ അഭിഭാഷകരെ കോടതിയില്‍ കൊണ്ടുവരുന്നു. പ്രശാന്ത്ഭൂഷണ്‍ ഉള്‍പ്പെടെ
മണിക്കൂറിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന അഭിഭാഷകര്‍ക്ക് അച്യുതാനന്ദന്‍ എവിടെനിന്ന്
പണം നല്‍കുന്നു? ന്യായമായ ആവശ്യമാണ്. തന്റെ
അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍
സൗജന്യമായി ഹാജരായാണ് കേസ് വാദിക്കുന്നതെന്ന് വി.എസ്. പറയുന്നതിന് എന്ത്
വിശ്വാസ്യതയാണുള്ളത്? സുപ്രീംകോടതി ശിക്ഷിച്ച ആളിനെതെന്നയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കേണ്ടത്.
നീതിന്യായ കോടതികളുടെ ഇടപെടല്‍
ഉണ്ടായില്ലെങ്കില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളായ
പാവം പയ്യന്‍മാരും സഹപ്രവര്‍ത്തകരും പ്രതികളാവില്ലെന്നുമാത്രമല്ല, അന്വേഷണത്തിന്റെ ഏഴയലത്തുപോലും എത്തില്ലെന്ന് ഏറെക്കുറെ
ഉറപ്പായിട്ടുണ്ട്. ആ സ്ഥിതിക്ക് ഇനി ഈ കേസില്‍ ഒരു പ്രതി വേണം. അതിന് പറ്റിയ ആള്‍
വി.എസ്. അച്യുതാനന്ദനാണ്. അതാവുമ്പോള്‍ തീരെ വിശ്വാസ്യത ഇല്ലാത്ത ആളാണ്! സരിതയെ
ആദ്യമായി അറസ്റ്റുചെയ്ത് ജയിലിലടച്ച സര്‍ക്കാരിന്റെ നായകനാണ്. സരിതക്കും ബിജുവിനും
എതിരെ കേസെടുത്തതും വി.എസിന്റെ സര്‍ക്കാര്‍തന്നെ. സോളാര്‍ കേസില്‍ വി.എസ്സിനെ
വെറും പ്രതിയല്ല, ഒന്നാം പ്രതിതന്നെയാക്കാന്‍ ഇതില്‍കൂടുതല്‍
കാരണങ്ങള്‍ വേണോ? അതാവുമ്പോള്‍ മനപ്രയാസമില്ലാതെ
മുഖ്യവാര്‍ത്തയായി വീശിയടിക്കാന്‍ കുഞ്ഞൂഞ്ഞച്ചായന്‍ ആന്റ് കമ്പനിയോട്
താല്പര്യമുള്ള മാദ്ധ്യമങ്ങള്‍ കാത്തുനില്‍ക്കുകയുമാണ്.