Saturday, October 26, 2013

'മോന്‍'മാരും നിയമത്തിന്റെ വഴിയും

കുരുവിള എന്നുകേട്ടാല്‍ ഇപ്പോള്‍ മാലോകര്‍ക്ക് കാര്യമറിയാം. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കെതിരേ പരാതിപ്പെട്ടാല്‍ ഏതു കുരുവിളയായാലും ബാംഗ്‌ളൂരിലെ വ്യവസായി എം.കെ. കുരുവിളയെപ്പോലെ അനുഭവിക്കുമെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതായത് 'കുരുവിള' എന്നത് ശൈലിയായി മാറിയിട്ടുണ്ടെന്ന് ചുരുക്കം.
എത്ര പണമുണ്ടേലും മുഖ്യമന്ത്രിക്കെതിരേ പരാതി പറഞ്ഞാല്‍ അകത്താക്കും എന്നതാണ് കേരള പൊലീസിന്റെ പുതിയ പ്രമാണം. വെറും പരാതിയല്ല, അഴിമതിയാണ് വിഷയമെങ്കില്‍ വച്ചേക്കാമോ? അതും മുഖ്യമന്ത്രിയുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും പണം വാങ്ങിയെന്ന് ആരോപിച്ചാല്‍ കേരള പൊലീസിന്റെ ചോര തിളക്കേണ്ടേ?

അങ്ങനെ കാക്കിക്കോപ്പിരാട്ടികള്‍ അഴിഞ്ഞാടി. കുരുവിളയെ ബാംഗഌരില്‍നിന്ന് വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. ഇപ്പോള്‍ ആഴ്ചതോറും കുരുവിളയെ അറസ്റ്റുചെയ്ത് അകത്തിടുന്നു. പുറത്തിറങ്ങുമ്പോഴേക്കും അടുത്ത കേസ്. ഇതിനിടെ കുരുവിള ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. അപ്പോള്‍ കുറച്ചുകാലം സ്വസ്ഥത ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ ബെഞ്ചുമാറിയതോടെ വീണ്ടും കുരുവിളക്കുമേല്‍ കേരള പൊലീസിന്റെ അറസ്റ്റുനാടകം ആരംഭിച്ചു.

കുരുവിളക്കെതിരേ ഇതുവരെയുള്ള എല്ലാ പരാതികളും കൂട്ടിച്ചേര്‍ത്താലും എല്ലാംകൂടി ഏതാനും ലക്ഷം രൂപ ആര്‍ക്കൊക്കെയോ നഷ്ടപ്പെട്ടു.ഏറ്റവും ഒടുവിലത്തെ പരാതി മൂന്നരലക്ഷം രൂപ കുരുവിള കബളിപ്പിച്ചു എന്നാണ്.കുരുവിളക്കെതിരേ പരാതിയുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ട എന്നല്ല. അവിടെയും മുഖ്യമന്ത്രിയുടെ 'സുതാര്യകേരളം' വേണ്ടേ? മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു കുരുവിളയെ വഞ്ചിച്ചതായുള്ള പരാതിയില്‍ ഒരുകോടിയിലേറെ രൂപയാണ് നഷ്ടപ്പെട്ടതായി പറയുന്നത്. അതായത് ഒരു കോടി രൂപ കബളിപ്പിച്ചത് പരാതിപ്പെട്ടാല്‍ മൂന്നര ലക്ഷത്തിന്റെ പരാതിയില്‍ അറസ്റ്റുചെയ്യും എന്നാണ് പൊലീസ് നീതി !

ഹൈക്കോടതിയുടെ (പഴയ) ബെഞ്ചല്ല, ആരു പറഞ്ഞാലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ അന്വേഷണം 'നിയമത്തിന്റെ വഴി'ക്കു പോവും!. എന്നുവച്ചാല്‍ കേസ് കുട്ടിച്ചോറാവും എന്ന് പച്ചമലയാളം. ഗാന്ധി എന്ന് സര്‍ക്കാരാഫീസിലും പൊലീസ് സ്റ്റേഷനിലും പറഞ്ഞാല്‍ കൈക്കൂലിയായി ഏറ്റവും വലിയ കറന്‍സി എന്നാണര്‍ത്ഥമെന്ന് മിക്കവര്‍ക്കും അറിയാമല്ലോ. പത്തുഗാന്ധി എന്ന് രജിസ്‌ട്രേഷന്‍ വകുപ്പില്‍ കേട്ടാല്‍ അയ്യായിരം രൂപയാണെന്ന് ആവശ്യക്കാര്‍ക്ക് ആരും പറയാതെ മനസ്സിലാവും. അതുപോലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ എസ്.ഐ 'നിയമം നിയമത്തിന്റെ വഴി പോവും' എന്നു പ്രതികരിച്ചാല്‍ ഉറപ്പിക്കാം, നിങ്ങളുടെ പരാതിയുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന്. ഈ പ്രയോഗം സാര്‍വത്രികമാക്കിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ് കടപ്പാട്. ശ്രേഷ്ഠ മലയാളത്തിന് ഇനി മുഖ്യമന്ത്രി വക സംഭാവന ഇല്ലെന്ന് ആരും പറയരുത്. തനിക്കും ഗണ്‍മോന്‍, ഗോള്‍ഡ് മോന്‍, ജിക്കുമോന്‍,ചാണ്ടിമോന്‍ തുടങ്ങി താനുമായി ബന്ധമുള്ള 'പുന്നാരമോന്‍'മാര്‍ക്കെതിരെയുമുള്ള ഏതു പരാതിയും അട്ടിമറിച്ചുകൊടുക്കപ്പെടും എന്നതിന്റെ സൂചനയായി മുഖ്യമന്ത്രി 'നിയമം നിയമത്തിന്റെ വഴിക്കു പോവും' എന്നു പറയുന്നതിനെ മലയാളി മനസ്സിലാക്കിയെടുത്തു. പിന്നാലെയുള്ള സംഭവവികാസങ്ങളെല്ലാം അങ്ങനെയായിരുന്നല്ലോ.

കുരുവിളയുടെ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ പാവം പാവം ഗണ്‍മോന്‍ സലിംരാജിന്റെ കഥ എന്താണ്? ഡി.ജി.പി അദ്ദ്യേത്തിനും ഈ മോനെ പേടിയാണോ എന്ന് ഹൈക്കോടതിയുടെ (പുതിയ) ബെഞ്ചിനുപോലും ചോദിക്കേണ്ടി വന്നു. സാധാരണ ഒരു പൗരന്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എന്ന പഴയ കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പിവരെയുള്ളവര്‍ക്ക് പരാതി നല്‍കുന്നത് അതിന്‍മേല്‍ നടപടി പ്രതീക്ഷിച്ചുകൊണ്ടാണല്ലോ. എന്നാല്‍ ഗണ്‍മോനെതിരേ എന്തുപരാതി നല്‍കിയാലും അത് കൊടുത്തവരാണ് വിവരമറിയുന്നത്. ഡി.ജി.പിയായി ഇപ്പോഴിരിക്കുന്നന്ന മാന്യദേഹത്തിന് 'നമശിവായം ഡി.ജി.പി'യുടെ റോളേ ഉള്ളോ എന്നാണ് കോടതി ചോദിച്ചത്. എന്നുവച്ചാല്‍, ഇതിനകം പൊലീസ് സേനക്കാകെ പലവട്ടം നാണക്കേടുണ്ടാക്കിയ ഒരാള്‍ക്കെതിരെ അന്വേഷണത്തിനാധാരമായ പരാതികള്‍ കിട്ടിയിട്ടും അതൊന്നും ചെയ്യാതെ ഗണ്‍മോന്റെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഇക്കൂട്ടരെ പിന്നെന്താണ് കോടതി പറയേണ്ടത്?

ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഡി.ജി.പിയെ കാണുന്നതിനുപകരം ഗണ്‍മോനെ കാണും എന്ന അവസ്ഥ വന്നപ്പോള്‍ അദ്ദേഹം ചാടിയെഴുന്നേറ്റ് സര്‍ക്കാരിന് കത്തുനല്‍കി. അതായത് ഗണ്‍മോനെതിരേ പരാതി കിട്ടിയപ്പോഴൊക്കെ താന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി എന്നാണ് കത്തിലുള്ളത്. എന്നാല്‍ ഈ അന്വേഷണവും നടപടിയുമെല്ലാം അട്ടിമറിക്കപ്പെട്ടു. ഇതോടെ ജനങ്ങള്‍ക്ക് ആരാണ് ഡി.ജി.പി എന്ന് കൂടുതല്‍ വ്യക്തമായി. സര്‍ക്കാരിലേക്ക് മാസങ്ങള്‍ക്കുമുമ്പ് അയച്ച ശിപാര്‍ശയുടെ ഗതി എന്തായെന്ന് അന്വഷിക്കാന്‍ ഡി.ജി.പി തയ്യാറാകാത്തതെന്തേ? ഹൈക്കോടതി ചോദിച്ചപ്പോള്‍മാത്രമാണ് ഡി.ജി.പിക്ക് സര്‍ക്കാരിന് ഒരു കത്തുനല്‍കാനുള്ള ധൈര്യംപോലും ഉണ്ടായത് എന്നതല്ലേ വസ്തുത. ഇതൊക്കെ വോട്ടവകാശമുള്ള പാവം ജനം കണ്ടുകൊണ്ടിരിക്കുകയാണ്.

ഈ ഗണ്‍മോനെതിരെ കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിപ്പ് കേസില്‍ പരാതി ഉണ്ടായപ്പോള്‍ പൊലീസ് എന്താണ് ചെയ്തത്? കുരുവിളയുടെ കാര്യത്തിലെ തനിയാവര്‍ത്തനമല്ലേ ഇതിലും ഉണ്ടായത്?ഗണ്‍മോനെതിരേയുള്ള പരാതിക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സംഭവം വിവാദമായപ്പോള്‍ ഒരു എ.എസ്.ഐയെ സസ്‌പെന്‍ഡുചെയ്ത് തലയൂരാന്‍ നോക്കുകയാണ്. ഇതുപോലുള്ള കേസുകളില്‍ 'മോാാളീീീന്ന'ുള്ള ഇടപെടലില്ലാതെ ഒരു എ.എസ്.ഐയും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര പോയിട്ട് കഌഫ് ഹൗസുവരെപോലും പോവേണ്ട കാര്യമില്ല.

ഒരു കേസുകൊടുത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ ക്വാറി ബിസിനസുകാരന്‍ ശ്രീധരന്‍ നായരുടെ അവസ്ഥ എന്തായി എന്ന് വിശദീകരിക്കേണ്ട കാര്യമില്ല. അയാളുടെ ക്വാറി ബിസിനസ് പൂട്ടിക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഇടപെട്ടു. ന്യൂനപക്ഷ വിഭാഗക്കാരായ ചിലരാണ് ക്വാറി രംഗത്തെ അതികായര്‍ എന്നിരിക്കേ അവര്‍ക്കെതിരേ ചെന്നിത്തലയുമായി അടുപ്പവും ബന്ധുത്വവും ആരോപിക്കുന്ന ഒരാളെ വെറുതെ വിടാന്‍ പറ്റുമോ? പരാതിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും രേഖകള്‍ ഇല്ലാതാക്കാന്‍ കെട്ടിടങ്ങള്‍തന്നെ ഇടിച്ചുനിരത്തുന്നതും ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ കേരളം കണ്ടതാണ്. ഈ സര്‍ക്കാര്‍ വന്നതോടെ അതിനൊന്നും തെളിവു കണ്ടെത്താന്‍ പറ്റാത്ത ഗതികെട്ടവരായി കേരള പൊലീസ്. ഒരു കാലത്ത് കേരള പൊലീസിനെ ഓര്‍ത്ത് അഭിമാനം കൊണ്ടവരാണ് മലയാളികള്‍. ഇപ്പോള്‍ കള്ളക്കടത്ത്, മണല്‍കടത്ത്, തെളിവ് നശിപ്പിക്കല്‍ എല്ലാത്തിനും മുന്നില്‍ അവര്‍ തന്നെ. കാക്കിപ്പൊലീസിന്റെ പ്രധാന പണികളിലൊന്ന് വരിയുടക്കലാണെന്ന് സ്‌കൂള്‍ കുട്ടികള്‍ ഉത്തരക്കടലാസില്‍ എഴുതുന്ന രീതിയിലേക്ക് പുരോഗതി ഉണ്ടാക്കി എന്ന് യു.ഡി.എഫ് സര്‍ക്കാരിന് അഭിമാനിക്കാം.


മുഖ്യമന്ത്രിയുടെ 'ഗോള്‍ഡ്‌മോനാ'യാണല്ലോ സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതി ടി.കെ.ഫയിസ് അറിയപ്പെടുന്നത്. സോളാര്‍ കേസിലെ പ്രതി ബിജുരാധാകൃഷ്ണനുമായി ഒരു മണിക്കൂര്‍ ഗസ്റ്റ് ഹൗസില്‍ മുറിയടച്ചു സംസാരിച്ച ഉമ്മന്‍ചാണ്ടി ദേശീയപാതയോരത്ത് അടച്ചുപൂട്ടിയ എ.സി വാഹനത്തില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നാണ് വാര്‍ത്തകള്‍. ബിജുവിന്റെ കാര്യത്തിലെന്നപോലെ ഇതും 'കുടുംബകാര്യം' ആയിരിക്കാനേ വഴിയുള്ളൂ! ഈ ഫയിസ് മാസങ്ങള്‍ക്കുമുമ്പ് ജയിലില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ മോഹനന്‍ മാസ്റ്ററേയും കൊടി സുനിയേയും സന്ദര്‍ശിച്ചതിന്റെ വീഡിയോ ദൃശ്യം പുറത്തെടുക്കാനായി. എന്നാല്‍, മുഖ്യമന്ത്രിയും സോളാര്‍ കേസിലെ സരിതാ നായരും ശ്രീധരന്‍ നായരും സംസാരിച്ചാല്‍ അതൊന്നും ക്യാമറയില്‍ പതിയത്തില്ല!

അതുപോലെ മോഹനന്‍ മാസ്റ്ററും ഫയിസുമായി ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകളും പുറത്തുവന്നു. ഈ രേഖകളുടെ കാര്യം നോക്കണേ! മുഖ്യമന്ത്രിയുടെ 'ഓഫീസ് മോന്‍' മാരായ ജിക്കുമോനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെയും സംസാരിച്ചാല്‍ അതൊന്നും രേഖകളിലുണ്ടാവില്ല! അത് പൊലീസ് അന്വേഷിക്കേണ്ട കാര്യവുമില്ല! നിയമം നിയമത്തിന്റെ വഴി പോവുന്നത് ഇങ്ങനെയൊക്കെയാണ്.

Thursday, September 19, 2013

കൂകിപ്പായും തീവണ്ടി


റെയില്‍ അധികൃതര്‍ കേരളത്തിനുനേരെ കൊഞ്ഞനംകുത്തിക്കൊണ്ട് കൂകിപ്പായാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളേറെയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലക്കാട് കോച്ചുഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുമെന്ന റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെ പ്രഖ്യാപനം.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് കോച്ചുഫാക്ടറിക്കായി സ്ഥലമെടുത്ത് നല്‍കിയിരുെന്നങ്കിലും റെയില്‍വേ അധികൃതര്‍ നിര്‍മ്മാണത്തിന് വേണ്ടത്ര താല്പര്യം കാട്ടിയില്ല. പാലക്കാടിനൊപ്പം കോച്ചുഫാക്ടറി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ്.

റായ്ബറേലിയെ അറിയാമല്ലോ. കഴിഞ്ഞ രണ്ടുതവണയായി യു.പി.എയുടെയും കോണ്‍ഗ്രസിന്റെയും അദ്ധ്യക്ഷയായ സോണിയാഗാന്ധിയെ പാര്‍ലമെന്റിലെത്തിക്കുന്നത് റായ്ബറേലിയാണ്. അതിനുമുമ്പ് അമ്മായി അമ്മ ഇന്ദിരാഗാന്ധിയുടെ മണ്ഡലമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ അടിയറവുപറയിപ്പിച്ചെങ്കിലും പിന്നീട് ഇവിടെനിന്നുതന്നെ അവര്‍ ലോക്‌സഭയില്‍ എത്തി. ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ്ഗാന്ധിയാണ് റായ്ബറേലിയില്‍നിന്നുള്ള ആദ്യ എം.പി. രണ്ടാം തവണയും വിജയിച്ച അദ്ദേഹം കാലാവധി പൂര്‍ത്തിയാവുംമുമ്പ് അന്തരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് 'കിച്ചന്‍ കാബിനറ്റ്' അംഗങ്ങള്‍ എന്നു പരിഹസിക്കപ്പെട്ട അരുണ്‍നെഹൃ, ക്യാപ്റ്റന്‍ സതീശ് ശര്‍മ്മ എന്നിവരും നെഹൃകുടുംബത്തിന്റെ സ്വകാര്യ പാര്‍ലമെന്റ് മണ്ഡലം എന്നുവിളിക്കപ്പെടു റായ്ബറേലിയില്‍നിന്ന് ലോക്‌സഭ കണ്ടവരാണ്.

പാലക്കാട് കോച്ചുഫാക്ടറിക്ക് സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നായിരുന്നു റെയില്‍വേ നിലപാട്. അതിന്റെ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു റെയില്‍വെയുടെ ആവശ്യം. വിയോജിപ്പുരേഖപ്പെടുത്തിക്കൊണ്ടുതന്നെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അതു ചെയ്തു. ഇതിനിടയില്‍ റായ്ബറേലിയില്‍ റെയില്‍വേ സ്വന്തം പണം മുടക്കി സ്ഥലം കണ്ടെത്തി വാങ്ങി കോച്ചുഫാക്ടറി നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍, കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടും ഇതുവരെയും നിര്‍മ്മാണത്തിന് നടപടി ആരംഭിച്ചിട്ടില്ല. ഇതിനിടയില്‍ പങ്കാളിത്തം കൂടിയേ തീരൂ എന്നു വന്നപ്പോള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു.
പക്ഷെ, റെയില്‍വേക്ക് അതില്‍ തീരെ തൃപ്തി ഇല്ല. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം എന്നുപറയുത് ചക്കരക്കുടത്തിലെ കൈയിടലാണ്. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ തോതില്‍ അഴിമതിയുണ്ടെന്ന് പല തവണ തെളിഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി വിഹിതം കിട്ടുന്നതിനാല്‍ ഏത് അഴിമതിയും മൂടിവയ്ക്കപ്പെടുകയാണ്. അപൂര്‍വമായി ചില എന്‍ജിനീയര്‍മാര്‍ സി.ബി.ഐയുടെ പിടിയിലാവുന്നുണ്ടെങ്കിലും വന്‍തോക്കുകള്‍ രക്ഷപ്പെടുന്നു. സ്വകാര്യ പങ്കാളിത്തമാവുമ്പോള്‍ തീവെട്ടിക്കൊള്ളക്ക് അവസരമൊരുങ്ങും.

ദേശീയപാതാ വികസനമാണ് അത്തരം തീവെട്ടിക്കൊള്ളയുടെ മറ്റൊരു മേഖല. ഒരു കിലോമീറ്ററിന് അഞ്ചുകോടിയിലേറെ രൂപ ദേശീയപാതക്കായി നല്‍കുന്നുണ്ട്. ഈ തുക ചെലവഴിച്ചാല്‍ ഇന്നത്തെ മാതിരിയുള്ള ദേശീയപാതാ വികസനം സുഗമമായി നടത്താമെന്നു പറയുന്നത് വിദഗ്ദരാണ്. എന്നാല്‍ ടോള്‍ പിരിവിന് അവസരം നല്‍കി കിലോമീറ്ററിന് 15 കോടി രൂപയായി ഉയര്‍ത്തുന്ന ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ഈയിടെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍തെന്നയാണ് തുറന്നുകാട്ടിയത്. അഞ്ചുകോടിക്കുചെയ്യാവുന്ന പണിക്ക് 15 കോടി നല്‍കുമ്പോള്‍ അഞ്ചുകോടി പണി ചെയ്യാന്‍. ബാക്കി 10 കോടി രൂപ ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിന് കിട്ടും. ഇതുപോലെയാണ് റെയില്‍വേയുടെ സ്വകാര്യ പങ്കാളിത്തത്തിന്റെ കഥയും.

കേരളത്തില്‍ പുറത്തിറങ്ങിയാല്‍ കേന്ദ്രമന്ത്രിമാരെ തട്ടീംമുട്ടീം നടക്കാന്‍ വയ്യാത്ത സ്ഥിതിയായിട്ടുണ്ട്. എട്ടു കേന്ദ്രമന്ത്രിമാര്‍. അതിനുപുറമേ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍, സംയുക്ത പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷന്‍... പദവികള്‍ക്കും കൊടിവച്ച കാറുകള്‍ക്കും ഒരു പഞ്ഞവുമില്ല. ഒരു കേന്ദ്രമന്ത്രി സോളാര്‍ കേസിലെ നടി ശാലുമേനോനെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കി. അദ്ദേഹം അവരുടെ വീടുപാലുകാച്ചലിന് ബെഡ്‌റൂമില്‍ കയറി കിടക്കയിലിരിക്കുന്ന ചിത്രം കണ്ടാല്‍...അതെ, രോമമില്ലാത്തവര്‍ക്കും രോമാഞ്ചമുണ്ടാവും.സംസ്ഥാന ആഭ്യന്തരമന്ത്രി എവിടെ പാലുകാച്ചുണ്ടെങ്കിലും അവിടെ പോയി കരിക്കുകുടിക്കുന്ന ആളാണെന്ന് കേരളീയര്‍ ഈയിടെയാണ് മനസ്സിലാക്കിയത്. അതുപോലെ കാണാന്‍ സുന്ദരിയാണെങ്കില്‍ സെന്‍സര്‍ബോര്‍ഡംഗമാക്കുകയാണോ കേന്ദ്രമന്ത്രിയുടെ ജോലി എന്ന് മലയാളി മനസ്സിലാക്കി വരുന്നേയുള്ളൂ.

സെന്‍സര്‍ബോര്‍ഡില്‍ അംഗമാക്കുന്നതിനുള്ള മാനദണ്ഡമെന്താണെന്നെങ്കിലും അധികൃതര്‍ വ്യക്തമാക്കണ്ടേ? ആ ബോര്‍ഡിലെ ബാക്കിയുള്ളവരില്‍ എത്രപേര്‍ കരിക്കുകൊടുത്തും പാലുകാച്ചിന് ക്ഷണിച്ചും അംഗത്വം നേടിയതാണെന്ന് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിലെ ഗസ്റ്റുഹൗസുകളില്‍ പരിവാരസമേതം മേഞ്ഞുനടക്കുന്ന ഈ കേന്ദ്രമന്ത്രിപ്പടയിലുള്ളവര്‍ എന്തുകൊണ്ട് അന്യ സംസ്ഥാനങ്ങളിലുള്ള മന്ത്രിമാരെ കണ്ടു പഠിക്കുന്നില്ല? മലയാളി കേന്ദ്രമന്ത്രിയായാല്‍ പിന്നെ കേരളീയര്‍ക്കുവേണ്ടി ഒന്നും ചെയ്യില്ലെന്ന വാശിയിലാണ്. ആഗോളമലയാളിയായിമാറിയാല്‍ സ്വന്തം നാട്ടിലുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് കുറച്ചിലാണത്രേ. കുറേനാള്‍മുമ്പ് പ്രവാസികാര്യമന്ത്രിക്ക് വ്യോമയാനമന്ത്രിയുടെ ചുമതല കിട്ടി.
 അപ്പോഴാണ് കുറച്ചു പണി കിട്ടിയത്. അതുവരെ വിദേശങ്ങളില്‍ കറങ്ങി നടക്കലല്ലാത്തപ്പോള്‍ നാട്ടില്‍വന്ന് ഗസ്റ്റ്ഹൗസുകള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പുപ്രവര്‍ത്തനം. വ്യോമയാനം കിട്ടിയപ്പോള്‍ പ്രവാസിമലയാളികള്‍ ആഹഌദം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന അവസ്ഥയിലായിരുന്നു. മിക്കപ്പോഴും ഒരാവശ്യവുമില്ലെങ്കിലും വിദേശത്തെത്തി ഗിഫ്റ്റുകളും വാങ്ങി മടങ്ങുമ്പോള്‍ കൊടുത്ത ഉറപ്പുകള്‍ പാലിക്കാന്‍ മന്ത്രിക്ക് അവസരം കിട്ടിയിരിക്കുന്നു. അദ്ദേഹം ആ സ്ഥാനമൊഴിഞ്ഞപ്പോള്‍ വേണ്ടപ്പെട്ടവരായി നിന്ന പ്രവാസികള്‍തന്നെ ആഹ്ലാദസൂചകമായി പടക്കംപൊട്ടിച്ചു എന്നാണ് വാര്‍ത്തകള്‍. അത്രക്കാണ് പ്രവാസികളെ ദ്രോഹിച്ചത്. ഇപ്പോഴത്തെ മലയാളി മന്ത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ സൗജന്യമായി കൊണ്ടുവരാവുന്ന ലഗേജ് 30 കിലോയില്‍നിന്ന് 20 കിലോയായി വെട്ടിക്കുറയ്ക്കാന്‍ എന്തുപാടുപെട്ടെന്നോ! എന്തായാലും ഇതുകഴിഞ്ഞ് അധികം കഴിയാതെ ഈ മഹാന്‍മാരൊക്കെ ചുണ്ടില്‍ കള്ളച്ചിരിയും ഒട്ടിച്ചുവച്ച് തിരഞ്ഞെടുപ്പുത്സവത്തിന് എഴുന്നള്ളുമല്ലോ. അേന്നരം ഈ സാര്‍വദേശീയ മലയാളികളെ നേരിടാന്‍ നാടന്‍ മലയാളികള്‍ തയ്യാറാവുമെുന്ന് കരുതാം.

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്ഥിതി അത്യന്തം പരിതാപകരമാണ്. പുതിയ കോച്ചില്ല, വൃത്തിയില്ല. നല്ല ആഹാരം നല്‍കില്ല.മന്ത്രിമാരെപ്പോലെ പാവപ്പെട്ട ജനങ്ങള്‍ ഓസിനല്ല യാത്ര ചെയ്യുന്നത്. പണം കൊടുത്ത് ടിക്കറ്റെടുത്ത് സഞ്ചരിക്കുകയാണ്. ഓണം ഇങ്ങുവന്നെത്തി. സ്‌പെഷ്യല്‍ ട്രെയിനുകള്‍ മുമ്പ് ധാരാളം ഓടിക്കുമായിരുന്നു. കേന്ദ്രമന്ത്രിമാരുടെ എണ്ണപ്പെരുപ്പംമൂലം ഇത്തവണ അതും ചടങ്ങുപോലെ. കിട്ടിക്കൊണ്ടിരുന്ന അത്തരം സൗകര്യംപോലും നിഷേധിച്ചിട്ടും അതിനെതിരെ പ്രതിഷേധിക്കാന്‍പോലും ഈ കേന്ദ്ര പുംഗവന്‍മാര്‍ തയ്യാറായില്ല. ഇവരൊക്കെ വളരെ അപൂര്‍വമായല്ലേ ട്രെയിനില്‍ സഞ്ചരിക്കാറുള്ളൂ. സര്‍ക്കാര്‍ ചെലവില്‍ വിമാനത്തില്‍ പറക്കാം. കാശുകൊടുത്തുപോവാന്‍ ട്രെയിന്‍പോലും കിട്ടാത്ത ദുരിതം ഇവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനായി വരുന്ന തിരഞ്ഞെടുപ്പ് വിനിയോഗിക്കേണ്ടതുണ്ട്.  അതിനെയോക്കെക്കാള്‍ അമ്പരപ്പിക്കുന്നത് ഓണത്തിന് ചെന്നൈയില്‍ നിന്ന് ആസാമിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അയച്ച റെയില്‍ അധികൃതരുടെ തന്തയില്ലായ്കയാണ്. മലയാളിയെ ഇത്ര നിന്ദ്യമായി അപമാനിച്ചിട്ടും ഒന്നം പ്രതികരിക്കാത്ത ഈ കേന്ദ്രമന്ത്രിക്കൂട്ടത്തെ നിര്‍ഗുണന്മാര്‍ എന്ന് വിളിച്ചാല്‍ അത് നിര്‍ഗുണപ്പരിഷകള്‍ക്ക് അപമാനകരമാവും.   

തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരുണ്ട്. പേരില്‍തന്നെ വാളുള്ള ഉത്തരേന്ത്യക്കാരന്‍. കേരളീയരോട് പരമപുച്ഛമാണ്. ബ്‌ളഡി മലയാളി എന്നാണ് കോണ്‍ഫറന്‍സുകളില്‍ സംബോധന ചെയ്യുന്നത്. കേരളത്തിന് അനുവദിച്ച പണം തമിഴ്‌നാട്ടിന് നല്‍കുകയാണ് പ്രധാന പണി. മലയാളികള്‍ക്കുള്ള തസ്തികകളില്‍ നിയമനം നടത്താതിരിക്കുകയാണ് ഹോബി. തിരുവനന്തപുരത്ത് കത്തിവേഷംപോലെ ഷാളും തോളത്തിട്ടുനടക്കുന്ന കേന്ദ്രമന്ത്രി ഇടക്കിടെ വിരുന്നു വരുന്നുണ്ട്. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച്, പേട്ടയില്‍ റെയില്‍വേ മെഡിക്കല്‍ കോളേജ്... എല്ലാം ഇപ്പോ ശര്യാക്കിത്തരാം എന്നു പറഞ്ഞ് വടക്കോട്ട് വണ്ടി കയറിയ പുംഗവന് ഒരു പൊണ്ടാട്ടിയെ കിട്ടി എന്നല്ലാതെ നാട്ടുകാര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തു എന്ന് സ്വന്തക്കാര്‍പോലും കുറ്റപ്പെടുത്തില്ല! തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളെല്ലാം തൊട്ടടുത്തുള്ള പേട്ട സ്റ്റേഷനില്‍ ഒരു മിനിട്ട് നിര്‍ത്തണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. റെയില്‍വേക്ക് കാല്‍ക്കാശിന്റെ ചെലവില്ലാത്ത കാര്യമാണ്. അതുപോലും നടത്താന്‍ കഴിയാത്ത ഈ കേന്ദ്രമന്ത്രി എന്തൊക്കെയായിരുന്നു വീരവാദം മുഴക്കിയത്. യു.എന്‍, വിദേശകാര്യ സര്‍വീസ്, എഴുത്തുകാരന്‍, സോണിയയുടെയും രാഹുലിന്റെയും മന്‍മോഹനന്റെയും സ്വന്തം ആള്‍... എന്നിട്ടവസാനം പവനായി ശവമായി എന്നു പറഞ്ഞപോലെയായി നാട്ടുകാരുടെ സ്ഥിതി.

ദോഷം പറയരുതല്ലോ, തിരുവനന്തപുരത്തിന്റെ ഈ കേന്ദ്രമന്ത്രി കേരളത്തിന്റെ തീവണ്ടികളെ തമിഴ്‌നാട്ടിലേക്ക് ദാനം ചെയ്യാന്‍ ഉത്സാഹിക്കുന്നുണ്ട്. റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍പോലും നടപ്പാക്കാന്‍ കഴിയാത്ത ഈ എം.പി വീണ്ടും വാഴ്ക എന്നാണോ വീഴ്ക എന്നാണോ പറയേണ്ടത്? ജനപ്രതിനിധികള്‍ ആ വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതു കാണാന്‍ അയല്‍നാടുകളില്‍ പോവാമെന്നുവച്ചാല്‍ അതിനു ട്രെയിനില്‍ സീറ്റുകിട്ടേണ്ടേ! 

Wednesday, September 4, 2013

സെക്രട്ടേറിയറ്റിനെക്കൊണ്ടുള്ള ഉപയോഗങ്ങള്‍



 സെക്രട്ടേറിയറ്റിന് എന്തൊക്കെ ഉപയോഗങ്ങളാണുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞുതന്നപ്പോഴാണ് മനസ്സിലായത്. കാലവര്‍ഷക്കെടുതി ഉണ്ടാവുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് സെക്രട്ടേറിയറ്റിലാണത്രേ. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതും സെക്രട്ടേറിയറ്റിലിരുന്നാണെന്ന് മുഖ്യമന്ത്രി മാത്രമല്ല, 'സോളാര്‍' ഫെയിം നടി ശാലുമേനോന്‍റെ വീട്ടില്‍ പാലുകാച്ചിന്റന്ന് 'വഴിയേ' പോയിക്കേറി കരിക്കുകുടിച്ച ശുദ്ധാത്മാവായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞ സ്ഥിതിക്ക് വിശ്വസിക്കാതെ തരമില്ല.

കേരളം കഴിഞ്ഞ കുറേനാളായി കാലവര്‍ഷക്കെടുതിയില്‍ നട്ടം തിരിയുകയാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു ഇതിന്‍റെ രൂക്ഷത കൂടുതല്‍ അനുഭവപ്പെട്ടത്. ഇടുക്കി പുറംലോകവുമായി ബന്ധപ്പെടാനാകാതെ വലഞ്ഞു.അന്നുമുതല്‍ ആഗസ്റ്റ് 12ന് ഉപരോധസമരം എല്‍.ഡി.എഫ് ആരംഭിക്കുന്നതുവരെ സെക്രട്ടേറിയറ്റില്‍നിന്ന് കാലവര്‍ഷക്കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും കാര്യമായ സഹായങ്ങള്‍ ഉണ്ടായതായി മാലോകര്‍ക്കറിയില്ല.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വിപണിയില്‍ ബ്രാന്‍റഡ് അരിക്ക് കിലോ 20 രൂപയായിരുന്നു. ഇപ്പോള്‍ അത് അമ്പതിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ എത്രയോ നാളുകളായി ജയ,സുലേഖ മുതല്‍ പാലക്കാടന്‍ മട്ടവരെയുള്ള അരി ഇനങ്ങള്‍ കിലോഗ്രാമിന് 16 രൂപ നിരക്കിലാണ് കണ്‍സ്യൂമര്‍ഫെഡ്, സപ്‌ളൈകോ സ്ഥാപനങ്ങളിലൂടെ നല്‍കിയിരുന്നത്. മറ്റെല്ലാവരും വില കൂട്ടുമ്പോള്‍ സര്‍ക്കാര്‍ എന്തിനു കൂട്ടാതിരിക്കണം? പെരുന്നാള്‍, ഓണം വിപണിയോടനുബന്ധിച്ച് ഒറ്റയടിക്ക് കിലോഗ്രാമിന് അഞ്ചുരൂപവീതം കൂട്ടി വിലവര്‍ദ്ധനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പച്ചക്കറികളുടെ വിലവര്‍ദ്ധനയാണ് ഭീകരം. മുമ്പ് 10 രൂപക്ക് ഒരു കൂറ് പച്ചക്കറി കിട്ടുമായിരുന്നു. ഒരു കുടുംബത്തിന് ഒരു ദിവസത്തേക്കുവേണ്ട പച്ചക്കറിയാണ് ഇതിലുണ്ടാവുമായിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പച്ചക്കറി വില കൂടിയപ്പോള്‍ കൂറുപച്ചക്കറി കിറ്റുകളിലാക്കി വിലകുറച്ചുവിറ്റ് മാതൃക കാട്ടിയിരുന്നു. ഇപ്പോള്‍ കൂറുപച്ചക്കറി കുറഞ്ഞത് 40 രൂപ ആയിട്ടും സര്‍ക്കാരിന്‍റെ കണ്ണുതുറന്നില്ല. 

ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി വിപണനശാലകളില്‍ പലപ്പോഴും പൊതുവിപണിയേക്കാള്‍ വില കൂടുതലുമാണ്. ഇപ്പോള്‍ കിലോക്ക് 20 രൂപയില്‍ കുറഞ്ഞ ഒരിനവും കിട്ടാനില്ല. പഴവര്‍ഗങ്ങളും. കുറഞ്ഞ വില പേരക്കക്കാണ്- 40 രൂപ. രണ്ടുവര്‍ഷംമുമ്പ് 10 രൂപയായിരുന്നു എന്ന് ഇനി ആരോടും പറയാന്‍ നില്‍ക്കണ്ട. വന്നുവന്ന് ഉള്ളിയും തക്കാളിയും സവാളയുംമാത്രമല്ല ഏത്തപ്പഴവും രസകദളിയുമൊക്കെ ഈ സര്‍ക്കാരിന്‍റെ ജനക്ഷേമഭരണത്തില്‍ കിലോക്ക് 50 രൂപ കടന്ന ഇനങ്ങളാണ്. ഉത്സാഹിച്ചാല്‍ നൂറിലെത്തിക്കാം എന്ന വാശിയിലാണ് വില പോവുന്ന പോക്ക്! ഇതാണോ ഈ വികസനം, വികസനം എന്നൊക്കെ പറയുത്?

ഇതൊക്കെ പരിഹരിക്കാനിരിക്കവേയാണ് എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്നത്. സരിതോര്‍ജത്തെക്കുറിച്ച് എന്തിനു പറയുന്നു അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ കാലവര്‍ഷക്കെടുതിയോ വിലക്കയറ്റമോ ഉന്നയിച്ചു സമരം ചെയ്തുകൂടായിരുന്നോ എന്ന് സോഷ്യല്‍ മീഡിയായിലൂടെ യൂത്ത് കോണ്‍ഗ്രസ് (ഡി.വൈ.എഫ് ഐക്കാരെപ്പോലെതന്നെ ഇവരെയും ഇപ്പോള്‍ കാണാനേയില്ല...!) ശിങ്കങ്ങള്‍ ഓരി ഇടുന്നുണ്ട്. സരിതയാണെങ്കില്‍ തട്ടിപ്പുകാര്‍ക്ക് പണം കൊടുത്ത് കേസുകളില്‍നിന്ന് ഊരിപ്പോരാനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ച് പത്തനംതിട്ട കോടതിയില്‍ 1,60,000 രൂപ കെട്ടിവച്ചു കഴിഞ്ഞു. മജിസ്‌ട്രേട്ടിനുമുന്നില്‍ 20 പേജുള്ള മൊഴി മൂരയായി മാറ്റിയതിന് സരിതക്ക് ഒും കിട്ടിയില്ല എന്നു പറഞ്ഞാല്‍ ഇനി ജനം ശരിക്കും വിശ്വസിച്ചോളും! മുഖ്യമന്ത്രിയുടെ, കൂട്ടിലകപ്പെട്ടുപോയ പാവം ജോപ്പനെ ഇനി തുറുവിടാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ വക്കീലിനെക്കൊണ്ട് മറ്റെന്താണ് പ്രയോജനം? ജോപ്പനെയും മറ്റൊരു വമ്പന്‍ തട്ടിപ്പില്‍കൂടി ഉള്‍പ്പെട്ട സലിംരാജിനെയും രക്ഷപ്പെടുത്തുകയാണെന്ന് ദിനംതോറും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.

ഒരു ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചാല്‍ അപരിഹാര്യമായ നഷ്ടം ഉണ്ടാവുമെന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചവരാണ് ഉപരോധ സമരം വന്‍ വിജയമായപ്പോള്‍ രണ്ടുദിവസം അവധി പ്രഖ്യാപിച്ചത്? നിങ്ങള്‍ ഉപരോധിക്കുകയൊന്നും വേണ്ട, ഞങ്ങള്‍ അവധി കൊടുത്തോളാം എന്ന നിലയിലേക്കെത്തിയപ്പോള്‍ ഈ ദിവസങ്ങളില്‍ കാലവര്‍ഷക്കെടുതികളില്‍ ആശ്വാസമരുളാനും വിലക്കയറ്റം നിയന്ത്രിക്കാനും എന്തു ചെയ്യുമെന്ന് പ്രഖ്യാപിക്കാനുള്ള ബാദ്ധ്യതയെങ്കിലും സര്‍ക്കാര്‍ കാണിക്കണമായിരുന്നു. സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തി അവിടെ ചൊറിയണം നടണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ആര്‍.സുഗതന്‍ പ്രസംഗിച്ചത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉപയോഗം സരിതമാര്‍ക്ക് മുഖ്യമന്ത്രിയുടെ പി.എമാര്‍ക്ക് ഉമ്മകൊടുക്കാനുള്ള ഇടമായി മാറുമെന്ന് മുന്‍കൂട്ടിക്കണ്ടായിരിക്കുമോ?എന്തായാലും ഉപരോധസമരം തീര്‍ന്നു. അതിന്‍റെ ജയപരാജയങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. ഇനി സര്‍ക്കാരിന് സെക്രട്ടേറിയറ്റിനെ ശരിക്ക് ഉപയോഗിക്കാമല്ലോ? അപ്പോള്‍, നാളെ മുതല്‍ വിലക്കയറ്റം നിയന്ത്രിക്കുമോ?കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്താന്‍ വരള്‍ച്ചാദുരിതമെത്തുംവരെ കാത്തിരിക്കേണ്ടെന്നും വിശ്വസിക്കാനാവുമോ?


പള്ളിക്കൂടങ്ങള്‍ അടച്ചിട്ട് പട്ടാള ക്യാമ്പുകളാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ഗംഭീരമായി. സര്‍ക്കാരിന്‍റെ അധീനതയിലുള്ള വിദ്യാലയങ്ങളെയാണ് ഇങ്ങനെ അടച്ചിട്ടത്. അതായത് പാവപ്പെട്ട മിടുക്കര്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മക്കളും കൊച്ചുമക്കളുമൊന്നും സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലുമൊന്നും പഠിക്കാത്തതിനാല്‍ അവരെ ഈ തീരുമാനം ബാധിക്കുകയേയില്ല. മുഖ്യമന്ത്രിയുടെ മോനുവേണ്ടി കേന്ദ്രസര്‍വകലാശാലാ വൈസ്ചാന്‍സലര്‍ വീട്ടുമുറ്റത്ത് പ്രവേശനപരീക്ഷ മറ്റാരെയുമറിയിക്കാതെ നടത്തി ഒന്നാം റാങ്കുനല്‍കുന്ന കാലമാണിത്. ജനാധിപത്യത്തിന്‍റെ പേരില്‍ ഗീര്‍വാണപ്രസംഗം നടത്തിയവരാണ് പ്രതിഷേധ സമരത്തിന് പുറപ്പെടുന്നവരെ അവര്‍ തിരിക്കുന്ന സ്ഥലത്തുവച്ച് അറസ്റ്റുചെയ്യാന്‍ നടപടി എടുത്തത്. എന്‍റെ വീട്ടില്‍ ആരെ താമസിപ്പിക്കണം എന്ന തീരുമാനം എന്റേതാവുതാണ് പൗരാവകാശത്തിന്‍റെ ബാലപാഠം. അതുപോലും പൊലീസ് കൈയേറിയ ഗുരുതരാവസ്ഥ ഉണ്ടായിട്ടുപോലും വി.എം.സുധീരനെപ്പോലുള്ള അവശേഷിക്കുന്ന പ്രതീക്ഷകള്‍പോലും നിശ്ശബ്ദരായി എന്നത് കോഗ്രസ് എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം ബോദ്ധ്യപ്പെടുത്തുന്നതാണ്. അത്യന്തം അപമാനകരവും ജനാധിപത്യ വിരുദ്ധവുമായ ഈ തീരുമാനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാതെ അതിനുപിന്തുണ പ്രഖ്യാപിച്ച നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ എന്ത് സാമൂഹിക ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്?അത്തരം ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങളെ തൃണവല്‍ഗണിക്കാനും കേരളം കണ്ട ഏറ്റവും വലിയ സമരത്തിന് സാക്ഷിയാവാനും സെക്രട്ടേറിയറ്റിനു കഴിഞ്ഞു എന്നതും ചരിത്രം കയറി ഇറങ്ങുന്ന ഈ സ്ഥാപനത്തിന്‍റെ ഉപയോഗങ്ങളുടെ കൂട്ടത്തില്‍ ഭാവിചരിത്രം രേഖപ്പെടുത്താതിരിക്കില്ല.

Saturday, August 3, 2013

ഉടുതുണിപോയ സര്‍ക്കാരും ഉടുപ്പുകീറിയ എം എല്‍ എയും


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 'വികസനവും കരുതലും' എന്ന മുദ്രാവാക്യത്തിന്റെ രക്തസാക്ഷിയാണ് പത്തനംതിട്ട എം.എല്‍.എ കെ.ശിവദാസന്‍ നായര്‍. സാധാരണ കോണ്‍ഗ്രസുകാരില്‍നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. കോണ്‍ഗ്രസുകാര്‍ക്ക് തീരെ പരിചിതമല്ലാത്ത പുസ്തകവായനയില്‍ തല്പരനാണ് ശിവദാസന്‍ നായര്‍. പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന സ്വന്തം പ്രസ്താവനയും ഫോട്ടോയുമല്ലാതെ മറ്റൊന്നും നോക്കാത്ത കോണ്‍ഗ്രസുകാരുടെ ഇക്കാലത്ത് വായന ശീലമാക്കുന്നത് തീര്‍ച്ചയായും അടി കിട്ടേണ്ട കാര്യം തന്നെയാണ്!

കേരളത്തില്‍ എത്ര വിമാനത്താവളങ്ങളാവാം? ഈ കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്ന വിമാനത്താവളങ്ങള്‍ ഇപ്പോള്‍തന്നെയുണ്ട്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ മൂന്നു മേഖലയില്‍നിന്നും അധികം യാത്ര ചെയ്യാതെതന്നെ വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.അതിനിടയിലാണ് കണ്ണൂരും ആറന്‍മുളയും വിമാനത്താവളങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഈ സര്‍ക്കാര്‍ അത് കുറേക്കൂടി വിപുലമാക്കി. എല്ലാ ജില്ലകളിലും വിമാനത്താവളമുണ്ടാക്കലാണ് ലക്ഷ്യമെന്നുവരെ പ്രഖ്യാപനമുണ്ടായി. ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളത്തിനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു.

അത് അനിവാര്യമായിരുന്നു. വയനാട്ടില്‍ പോഷകാഹാരമില്ലാതെ ആദിവാസികള്‍ മരിക്കുമ്പോള്‍ വിമാനത്താവളം അത്യാവശ്യമായി മാറുകയാണ്. ചാരായം കുടിക്കുന്നതാണ് ആദിവാസികള്‍ മരിക്കാന്‍ കാരണമെന്നാണ് സാംസ്‌കാരികമന്ത്രിയദ്ദേഹം കണ്ടെത്തിയത്. മുഖ്യമന്ത്രി 'സോളാര്‍' എനര്‍ജിയുടെ അഭാവമാണ് അട്ടപ്പാടിയിലെ പട്ടിണിമരണത്തിന് കാരണമെന്ന് വിലയിരുത്തുമെന്ന് കരുതി. മുമ്പു പലപ്പോഴുമെന്നപോലെ ഇത്തവണയും അദ്ദേഹം പ്രതീക്ഷകളെ അട്ടിമറിച്ചു. ആഹാരമുണ്ടായിട്ടും കഴിക്കാതെ ആത്മഹത്യ ചെയ്യുന്നവരാണ് ആദിവാസികള്‍ എന്നാണ് മുഖ്യമന്ത്രി കൂലങ്കഷമായി ആലോചിച്ചശേഷം എത്തിയ നിഗമനം. ഇപ്പോള്‍ ആലോചിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. പൊലീസുകാരല്ലാതെ മറ്റാരും തിരിഞ്ഞുനോക്കാനില്ലാത്ത സ്ഥിതിയാണല്ലോ അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രണ്ടു ഡസന്‍ വാഹനങ്ങളുടെ വ്യൂഹവുമായി പാഞ്ഞുപോവുന്നതുകണ്ടു. കോഴിക്കോട്ടേക്കുള്ള വണ്ടി പിടിക്കാന്‍. അതെന്തിനാണെന്നോ, മന്ത്രിസഭയെ കാക്കാന്‍ രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണേ എന്ന് താണുവീണ്‌കേണപേക്ഷിക്കാന്‍. മാളിക മുകളിലേറിയ മന്നന്റെ മുകളില്‍ മാറാപ്പു കേറാന്‍ അധികസമയമൊന്നും വേണ്ടെന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും മനസ്സിലായിക്കാണും. വയനാട്ടില്‍ ആദിവാസികള്‍ മരിക്കുമ്പോള്‍ ക്യാമറക്കുമുന്നില്‍ കണ്ണീരൊഴുക്കണമെങ്കില്‍ ചുരം കയറി എത്താന്‍ മണിക്കൂറുകള്‍ വേണമായിരുന്നു. വിമാനത്താവളമുണ്ടായാല്‍ കുതിരവട്ടം പപ്പു 'തേന്‍മാവിന്‍ കൊമ്പത്തി'ല്‍ 'ടാസ്‌കി വിളി'യെന്നു പറയുന്നതുപോലെ നമ്മുടെ സ്വന്തം 'എയര്‍ കേരള' ഉണ്ടാക്കി 'പ്‌ളെയിന്‍ വിളി' എന്നു പറഞ്ഞ് വയനാട്ടില്‍പോയി ആദിവാസികളുടെ മൃതദേഹത്തില്‍ ആദരാഞ്ജലിക്കരച്ചില്‍ നടത്തി മടങ്ങാന്‍ എന്തെളുപ്പമാണ്!

ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളമുണ്ടായാല്‍ എങ്ങനെ ലാഭകരമായി കൊണ്ടുപോകാമെന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. സര്‍ക്കാരിനെന്ത് ലാഭം? ഈ വിമാനത്താവളമെന്നു പറയുന്നത് സര്‍ക്കാരിലെ ചിലര്‍ക്ക് 'ചില്ലറ' തടയുന്ന കാര്യമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് 'തോട്ടിന്‍കരയില്‍ വിമാനത്താവളമുണ്ടാക്കാ'മെന്ന നിലയില്‍ വിവിധ സര്‍ക്കാരുകള്‍ മുന്നോട്ടുപോവുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് എന്തിനും ഏതിനും 'വികസന'മാണ്. അത്തരം 'വികസനം' കിട്ടിയില്ലെങ്കില്‍ കൊച്ചി മെട്രോ പോലും അട്ടിമറിക്കാന്‍ സര്‍ക്കാരിന് മടിയുണ്ടാവില്ലെന്ന് മലയാളികള്‍ കണ്ടുകഴിഞ്ഞു. ഗാന്ധിജി എന്നത്് ഗാന്ധിത്തലയുള്ള വലിയകറന്‍സി നോട്ടിന്റെ പര്യായമായപോലെ വികസനത്തെ അത്തരം ഗാന്ധിത്തലകളുടെ സമാഹാരമാക്കി മാറ്റി എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനം!'കരുതല്‍' ഇപ്പോഴും ലഭിക്കുന്നവരില്‍ പ്രധാനികള്‍ ജിക്കുമോന്‍, സലിംരാജ്, ശാലുമേനോന്‍ തുടങ്ങി സോളാര്‍ ഫെയിം കക്ഷികളാണെന്ന് ഇപ്പോള്‍ കൊച്ചുകുട്ടികള്‍ക്കുപോലും പറഞ്ഞുകൊടുക്കേണ്ടതില്ല.

അങ്ങനെ വരുമ്പോള്‍ മാദ്ധ്യമങ്ങള്‍ സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ചതുര്‍ത്ഥി ആയേ മതിയാവൂ. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ മാദ്ധ്യമപരിലാളന ലഭിച്ച മറ്റൊരു നേതാവ് ഇല്ല. ആ നേതാവാണ് ഇപ്പോള്‍ താന്‍ കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന നുണകളുടെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ ചെലവില്‍ കേസിന് പോവുമെന്ന് പ്രഖ്യാപിക്കുന്നത്. മുത്തൂറ്റ് പോള്‍ വധക്കേസില്‍ 'എസ് കത്തി' സംബന്ധിച്ച പൊലീസിന്റെ കണ്ടെത്തല്‍ ആള്‍മാറാട്ടത്തിലൂടെ ചോദ്യം ചെയ്തപ്പോള്‍ ഇതേ ഉമ്മന്‍ചാണ്ടി അതിനെ ന്യായീകരിച്ച് മുന്നിലെത്തിയത് അത്രയെളുപ്പം മറക്കാനാവുമോ? അതേ 'ഏഷ്യാനെറ്റ്' മറ്റൊരു കള്ളക്കഥ പൊളിക്കാന്‍ അതേ നാടകം ആവര്‍ത്തിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്താണ് കൊണ്ടത്. അത്തരം കാര്യങ്ങളില്‍പോലും സര്‍ക്കാരിനെയും പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയേയും നിരന്തരം ന്യായീകരിച്ചു വരുന്ന ആളാണ് ശിവദാസന്‍ നായര്‍.
ഇതിനര്‍ത്ഥം ശിവദാസന്‍ നായര്‍ക്ക് തല്ലുകൊണ്ടത് ന്യായീകരിക്കപ്പെടേണ്ടതാണ് എന്നല്ല. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ശിവദാസന്‍ നായര്‍ക്ക് സ്വന്തം നിയമസഭാ മണ്ഡല പരിധിയിലെ ആരാധനാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്. അതിന് അദ്ദേഹത്തെ ക്ഷണിച്ചില്ല, വലിഞ്ഞുകേറി വന്നതാണ് എന്നതരത്തിലുള്ള ആരോപണം ദയനീയമാണ്. ഹൈന്ദവ സമുദായാംഗവും അറിയപ്പെടുന്ന ഈശ്വരവിശ്വാസിയുമായ ഒരാളിന് ക്ഷേത്രത്തില്‍ എത്താന്‍ ക്ഷണം എന്തിനാണ്? വിമാനത്താവളക്കാര്യവും വിശ്വാസവും തമ്മില്‍ കൂട്ടിക്കുഴക്കാനുള്ള നീക്കം എവിടെനിന്നുണ്ടാവുന്നതും അപലപനീയമാണ്. മതത്തെയും ദൈവത്തെയും അതാതിന്റെ വഴിക്ക് വിടുക. രാഷ്ട്രീയത്തിന്റെ വഴികളില്‍ ഇവ പരസ്പരം കൂട്ടിക്കെട്ടാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഭിന്ദ്രന്‍വാല മുതലുള്ള അനുഭവത്തിലൂടെ ചരിത്രം തെളിയിച്ചുതന്നത് മുന്നിലുണ്ട്.


ഒരു ജനപ്രതിനിധിക്ക് ഇല്ലെങ്കില്‍ രാഷ്ട്രീയ കക്ഷി നേതാവിന് അയാള്‍ക്ക് വികസന കാര്യത്തില്‍ ഇഷ്ടപ്പെട്ട നിലപാടെടുക്കാന്‍ അവകാശമുണ്ട്. അയാളുടെ പാര്‍ട്ടി അംഗീകരിക്കുന്നിടത്തോളംകാലം അതിന് നിയമപ്രാബല്യവുമുണ്ട്. ആറന്‍മുളയില്‍ വിമാനത്താവളം വേണമെന്നാണ് ശിവദാസന്‍ നായര്‍ക്ക് താല്പര്യമെങ്കില്‍ അതിനായി പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യം കൂടിയേ തീരൂ. അത് വേണ്ടെന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യംപോലെ പ്രധാനമാണത്. അതിന് അടിയും കുപ്പായം കീറലുമല്ല പരിഹാരം. ശിവദാസന്‍ നായരുടെ കുപ്പായം കീറിയതോടെ ആറന്‍മുള വിമാനത്താവള പ്രശ്‌നം പരിഹരിക്കപ്പെട്ടോ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടുതന്നെ ആ ജില്ലയിലെ ആറന്‍മുളയില്‍ ഒരു വിമാനത്താവളം വേണമെന്ന ആവശ്യത്തോടൊപ്പം നിന്ന മുന്‍ എം.എല്‍.എ കെ.സി.രാജഗോപാലന്റെയും ശിവദാസന്‍ നായരുടേയും നിലപാടുകള്‍ തെറ്റാണെന്ന് പറയാനാവില്ല.പക്ഷെ, പത്തനംതിട്ടക്കാര്‍ക്ക് മൂന്നുമണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തുനിന്നും നെടുമ്പാശ്ശേരിയില്‍നിന്നും ആറന്‍മുളയിലെത്താമെന്ന യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിച്ച് അവശേഷിക്കുന്ന വയലുകളെക്കൂടി മണ്ണിട്ടുമൂടി വിശക്കുമ്പോള്‍ പാത്രത്തിനുമുന്നില്‍ കറന്‍സി നോട്ടിട്ടാല്‍ വയര്‍ നിറയില്ലെന്ന് മലയാളി പഠിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണനിലപാടെടുക്കേണ്ടത് സര്‍ക്കാരാണ്. അവിടെ സ്വന്തം പോക്കറ്റിനുവേണ്ടിയുള്ള 'വികസനവും കരുതലും' മാത്രം നടക്കുമ്പോള്‍ ജനങ്ങള്‍ അരക്ഷിതരായി മാറുകയും വ്യവസ്ഥിതിയോട് കലഹിക്കുകയും ചെയ്യുന്നത് അപൂര്‍വമല്ല. 'സോളാര്‍' കേസോടെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ ഉടുതുണി നഷ്ടപ്പെട്ടു കഴിഞ്ഞു. സോളാര്‍ വിവാദത്തില്‍പോലും ആദ്യമൊക്കെ സജീവമായി വക്കാലത്തെടുക്കുകയും പിന്നീട് നാറുമെന്ന് ബോദ്ധ്യപ്പെട്ട് സ്വയം പിന്തിരിഞ്ഞതായി കരുതുകയും ചെയ്യുന്ന ആളാണ് ഇപ്പോള്‍ ഉടുപ്പ് കീറപ്പെട്ട ശിവദാസന്‍ നായര്‍..

ഒരു എം.എല്‍.എയുടെ കുപ്പായം ഒരു സാഹചര്യത്തിലും കീറുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. പലപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ 'ഒത്തുകൂടി' യാല്‍ ഉടുതുണി പറിക്കപ്പെടുന്ന സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ ഉടുതുണിപോയവരുടെ ലിസ്റ്റ് നിരത്തേണ്ട കാര്യമുണ്ടാവില്ലല്ലോ.അന്നൊന്നും ഒരു ഹര്‍ത്താലും ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ശിവദാസന്‍ നായരുടെ ഉടുപ്പ് കീറിയപ്പോള്‍ ജില്ലാ ഹര്‍ത്താല്‍! ഹര്‍ത്താല്‍ മൂലം കേരളത്തില്‍ ഒരു ദിവസം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാവുന്നുവെന്ന് വായ്ത്താരിയിടുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ പൊലീസ് സമയത്ത് ഇടപെടാത്തതുകൊണ്ടുള്ള കുപ്പായം കീറലിന്റെ പേരില്‍ നടത്തിയ ഈ ഹര്‍ത്താലിനെ തുടര്‍ന്ന് എത്ര കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടാവും? കണക്കുകള്‍കൂട്ടാന്‍ പ്രാവീണ്യമുള്ള ബഹു. കുപ്പായം കീറിയ എം.എല്‍.എതന്നെ അതിന് മുന്നിട്ടിറങ്ങുമെന്ന് കരുതാമോ? ഹര്‍ത്താലിനെതിരെ ഉണ്ണാവ്രതമിരുന്ന കെ.പി.സി.സി വക്താവ് എം.എം.ഹസ്സന്‍ജിയെ മഷിയിട്ടുനോക്കിയിട്ടും കാണാനുമില്ല! 

Friday, July 26, 2013

സോളാര്‍ കേസില്‍ വി.എസ്സിനെ പ്രതിയാക്കണം!

പാമോയില്‍ അഴിമതി വിവാദം കത്തിക്കാളുമ്പോള്‍ അത് 'കേരളകൗമുദി'യിലൂടെ പുറത്തുകൊണ്ടുവന്ന ബി.സി.ജോജോ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോട് ഒരു അഭിമുഖം ചോദിച്ചു. മുഖ്യമന്ത്രി നേരിട്ടിടപെട്ട് അഴിമതി നടത്തി എന്നതിന്റെ തെളിവുകള്‍ നിരത്തി സ്ഥാപിച്ച പത്രലേഖകനാണ് അഭിമുഖത്തിന് അവസരം ചോദിക്കുന്നത്. സാധാരണഗതിയില്‍ ആരും അത്ര എളുപ്പം അത് സമ്മതിക്കില്ല. എന്നാല്‍ കരുണാകരന്‍ സമ്മതിച്ചു. പാമോയില്‍ അഴിമതി ഇടപാടിലെ സുപ്രധാനരേഖകള്‍ പുറത്തായതിന്റെ കാരണം ചോദിച്ചപ്പോള്‍, ആ അഭിമുഖത്തില്‍ കരുണാകരന്‍ മറുപടി നല്‍കിയത് 'ഫോട്ടോസ്റ്റാറ്റ്' എന്നാണ്!

ഇത് ഓര്‍ക്കാനുള്ള കാരണം ഇപ്പോഴത്തെ 'സരിതോര്‍ജ' വിവാദത്തില്‍ കേരളീയ സമൂഹത്തിന് പ്രതിയാണെന്ന് പൂര്‍ണബോദ്ധ്യമുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകളാണ്. അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം മരിക്കുന്നതിനുള്ള കാരണം ആഹാരം നല്‍കിയിട്ടും അതുകഴിക്കാത്ത ആദിവാസികളുടെ 'നിഷേധാത്മ'ക കര്‍മ്മങ്ങളാണെന്ന് കണ്ടെത്തിയ മഹാനാണീ മുഖ്യമന്ത്രി! (ഈ ആദിവാസികളത്രയും ഡി.വൈ.എഫ്.ഐക്കാരാണോ?) പട്ടികജാതി പട്ടികവര്‍ഗക്ഷേമത്തിന് സര്‍ക്കാര്‍ നീക്കിവച്ച പണം പൂര്‍ണമായും ചെലവഴിച്ച സര്‍ക്കാരാണിത്. അതിനര്‍ത്ഥം, ആദിവാസികള്‍ക്കുവേണ്ടിയുള്ള പണവും ഏതൊക്കെയോ സരിത-ജിക്കു-ജോപ്പന്‍-സലിംരാജുമാര്‍ കൊണ്ടുപോയെന്നാണല്ലോ. ട്രെയിനപകടമുണ്ടായപ്പോള്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടാവാതിരുന്നിട്ടുപോലും കോഗ്രസുകാരനായ ലാല്‍ബഹാദൂര്‍ ശാസ്ത്രി കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത് പഴങ്കഥയായി കരുതാം. അതേ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണത്തിന്റെ പൂര്‍ണ ധാര്‍മ്മിക ഉത്തരവാദിത്തമുള്ള ആദിവാസിക്ഷേമമന്ത്രി ആദിവാസിയായ കുമാരി ജയലക്ഷ്മിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. ചെറിയ വ്യത്യാസമുണ്ട്, ശാസ്ത്രിയുടെ കാലത്ത് കോണ്‍ഗ്രസിനെ നയിച്ചത് ജവഹര്‍ലാല്‍ നെഹൃ ആയിരുന്നു. ഒന്നും രണ്ടും ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണത്തിന്റെ ചെളിപുരണ്ട കോണ്‍ഗ്രസിന്റെ ഇന്നത്തെ ഹൈക്കമാന്‍ഡ് പത്തുകോടിയുടെ സോളാര്‍ അഴിമതിയുമായി ഡല്‍ഹിയിലെത്തിയപ്പോള്‍ ആയിരം കോടിയില്‍ കുറഞ്ഞ അഴിമതി സ്വീകരിക്കില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിരട്ടി വിട്ടു എന്നാണ് കഥ. അത്. ഇനി ഡെല്‍ഹിയിലെത്തുമ്പോള്‍ നിലവിലുള്ള അഴിമതി 'നിലവാര'ത്തിലേക്ക് ഉയരണമെന്ന് ഹൈക്കമാന്‍ഡ് ഉപദേശിച്ചുകാണില്ലെന്ന് കരുതാം!


പാമോയില്‍ അഴിമതിക്കാലത്ത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു വിലക്കുമില്ലായിരുന്നു. ഇതിപ്പോള്‍ ഡെല്‍ഹിയില്‍ കേരളാഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിന് പൊലീസുകാരുടെ അനുമതി വേണം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങളാണെന്നോ! കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വകുപ്പുമേധാവികള്‍ നേരിട്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കുന്നതിനുപകരം അത് പൊതുജനസമ്പര്‍ക്ക വകുപ്പ് മുഖാന്തരം ആവണമെന്നൊരു സര്‍ക്കുലര്‍ വന്നു. ചില ഉദ്യോസ്ഥ മേധാവികള്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുമാത്രം സര്‍ക്കാര്‍ അറിയിപ്പുനല്‍കിയിരുന്ന സാഹചര്യത്തില്‍ അത് എല്ലാവര്‍ക്കും ലഭിക്കുതിനായിരുന്നു ഇത്. ജനാധിപത്യവിരുദ്ധമെന്നുമാത്രമല്ല, റഷ്യയില്‍നിന്ന് കെട്ടുകെട്ടിയ വ്യവസ്ഥിതി ഇവിടെ നടപ്പാക്കുന്നു എന്നാരോപിച്ച് കുഞ്ഞൂഞ്ഞച്ചായന്‍ അന്നൊഴുക്കിയ കണ്ണീര്‍കൊണ്ടുമാത്രമാണ് ആ സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടുണ്ടാകാതെ പിടിച്ചുനിന്നത്! ദോഷം പറയരുതല്ലോ, അന്ന് അതിനെതിരേ മാദ്ധ്യമശിങ്കങ്ങള്‍ എന്തൊരു പ്രക്ഷോഭമാണ് നടത്തിയത്. പക്ഷെ, ഇപ്പോള്‍ ആ മാദ്ധ്യമശിങ്കങ്ങള്‍ക്കെല്ലാം വല്ലാത്ത ഉറക്കം. എന്തായാലും നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞല്ലേ ഇതൊക്കെ ചെയ്യുന്നത്. അപ്പോള്‍പിന്നെ 'നമ്മുടെ സര്‍ക്കാര്‍ നമ്മളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരെ' എന്ന പഴയ മുദ്രാവാക്യം ആവര്‍ത്തിക്കുകയല്ലാതെ നിവൃത്തിയില്ല.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു. അത് മുഖ്യമന്ത്രിയോട് നിശിത ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും സര്‍ക്കാരിന്റെ മൂടുതാങ്ങാത്തവര്‍ക്കും മാത്രമായിരുന്നു.സരിതമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ കയറി മേയാന്‍ ഒരു നിയന്ത്രണവുമില്ലായിരുന്നു. സരിതമാര്‍ക്ക് വേണ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ചുമ്മ നല്‍കാന്‍വേണ്ടിക്കൂടിയുളളതാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാള്‍ എന്നു തെളിയിച്ചത് നിസ്സാരമാണോ!


പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഭാഗ്യമുണ്ട്. ചുമ്മാ ഇരിക്കുമ്പോഴാണ് ഓരോ വിജിലന്‍സ് കേസുകള്‍ വരുന്നത്. ഏറ്റവും ഒടുവില്‍ വിജിലന്‍സ് അന്വേഷണം മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ പരാതിയിലാണ്. സരിതക്കെതിരെ പരാതി നല്‍കിയ വ്യവസായിയായ ശ്രീധരന്‍നായര്‍ക്ക് വിശ്വാസ്യതയില്ലൊണ് മുഖ്യമന്ത്രി മുതല്‍ മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ നടക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍മന്ത്രിവരെ പറയുന്നത്. കോണ്‍ഗ്രസുകാരനാണെങ്കിലും ശ്രീധരന്‍നായര്‍ ആദ്യം മുതല്‍ ഒരേ കാര്യമാണ് പറയുന്നത്. മുഖ്യമന്ത്രിയെ കാണുംമുമ്പ് എന്തുകൊണ്ട് ചെക്ക് മാറാന്‍ സരിതക്ക് അനുവാദം നല്‍കി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടക്കം മുതല്‍ ഒരേ കാര്യം പറയുന്നു എന്നുമാത്രമല്ല, നുണപരിശോധനക്ക് തയ്യാറാണെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നു. എന്നിട്ടും അതിനെക്കുറിച്ച് വിജിലന്‍സോ സാദായോ ആയ ഒരു പൊലീസുകാരനെക്കൊണ്ടുപോലും അന്വേഷണം നടത്തില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. അപ്പോഴാണ് വിശ്വാസ്യതയുടെ കാര്യത്തില്‍ ഹരിശ്ചന്ദ്രന്‍പോലും തോറ്റുപോവുന്ന ആര്‍.ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്.

കേരളത്തില്‍ മന്ത്രിയായിരുന്ന ഒരാള്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് ബാലകൃഷ്ണപിള്ളയിലൂടെയാണ്.
വി.എസ്. അച്യുതാനന്ദനാണ് യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്നുവച്ച അഴിമതിക്കേസിന്റെ പിന്നാലെ സുപ്രീംകോടതിവരെപോയി ബാലകൃഷ്ണപിള്ളയെ പൂജപ്പുര ജയിലഴിക്കുള്ളിലാക്കിയത്. സുപ്രീംകോടതി ശിക്ഷിച്ച കാലാവധി പൂര്‍ത്തിയാക്കാതെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലാണെന്നുപറഞ്ഞ് കിംസ് ആശുപത്രിയില്‍ കിടക്കാന്‍വരെ ഈ സര്‍ക്കാര്‍ അനുവദിച്ച് 'നിയമം' നടപ്പാക്കി.

ബാലകൃഷ്ണപിള്ളക്ക് ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് കേരളീയര്‍ വിശ്വസിച്ചത് അദ്ദേഹത്തിന്റെ സ്‌കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിന്റെ ആസനത്തില്‍ കമ്പിപ്പാര കയറിയപ്പോഴാണ്. ശിക്ഷാകാലാവധി കഴിയുംമുമ്പ് അദ്ദേഹത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പുറത്തിറക്കിയശേഷം അദ്ദേഹത്തിന് ഇരുമ്പും ഉരുക്കുമെല്ലാം ആവശ്യത്തില്‍ കൂടുതലാണെന്ന് തെളിയിച്ചുവരികയായിരുന്നു. അങ്ങനെ 'പൂര്‍ണവിശ്വാസ്യത'യുള്ള ഒരാളിന്റെ പരാതി സര്‍ക്കാരിന് കിട്ടിയാല്‍ അന്വേഷിക്കാതിരിക്കാനാവില്ല. പിള്ളയുടെ ആവശ്യം എന്താണെന്നോ? തന്നെ അഴിമതിക്കേസില്‍ ശിക്ഷിച്ച, ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസില്‍ വട്ടം കറക്കുന്നതിന് വി.എസ് പ്രഗത്ഭ അഭിഭാഷകരെ കോടതിയില്‍ കൊണ്ടുവരുന്നു. പ്രശാന്ത്ഭൂഷണ്‍ ഉള്‍പ്പെടെ മണിക്കൂറിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന അഭിഭാഷകര്‍ക്ക് അച്യുതാനന്ദന്‍ എവിടെനിന്ന് പണം നല്‍കുന്നു? ന്യായമായ ആവശ്യമാണ്. തന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ സൗജന്യമായി ഹാജരായാണ് കേസ് വാദിക്കുന്നതെന്ന് വി.എസ്. പറയുന്നതിന് എന്ത് വിശ്വാസ്യതയാണുള്ളത്? സുപ്രീംകോടതി ശിക്ഷിച്ച ആളിനെതെന്നയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കേണ്ടത്.

നീതിന്യായ കോടതികളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളായ പാവം പയ്യന്‍മാരും സഹപ്രവര്‍ത്തകരും പ്രതികളാവില്ലെന്നുമാത്രമല്ല, അന്വേഷണത്തിന്റെ ഏഴയലത്തുപോലും എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആ സ്ഥിതിക്ക് ഇനി ഈ കേസില്‍ ഒരു പ്രതി വേണം. അതിന് പറ്റിയ ആള്‍ വി.എസ്. അച്യുതാനന്ദനാണ്. അതാവുമ്പോള്‍ തീരെ വിശ്വാസ്യത ഇല്ലാത്ത ആളാണ്! സരിതയെ ആദ്യമായി അറസ്റ്റുചെയ്ത് ജയിലിലടച്ച സര്‍ക്കാരിന്റെ നായകനാണ്. സരിതക്കും ബിജുവിനും എതിരെ കേസെടുത്തതും വി.എസിന്റെ സര്‍ക്കാര്‍തന്നെ. സോളാര്‍ കേസില്‍ വി.എസ്സിനെ വെറും പ്രതിയല്ല, ഒന്നാം പ്രതിതന്നെയാക്കാന്‍ ഇതില്‍കൂടുതല്‍ കാരണങ്ങള്‍ വേണോ? അതാവുമ്പോള്‍ മനപ്രയാസമില്ലാതെ മുഖ്യവാര്‍ത്തയായി വീശിയടിക്കാന്‍ കുഞ്ഞൂഞ്ഞച്ചായന്‍ ആന്റ് കമ്പനിയോട് താല്പര്യമുള്ള മാദ്ധ്യമങ്ങള്‍ കാത്തുനില്‍ക്കുകയുമാണ്.

Thursday, July 18, 2013

ശാലുമേനോനും കലാഭവന്‍മണിയും നിയമം പോകുന്ന വഴിയും

ഒടുവില്‍,നടിയും നര്‍ത്തകിയുമായ ശാലുമേനോനെ പൊലീസ് അറസ്റ്റു ചെയ്തു.ഇത് നേരത്തേ വേണ്ടതായിരുന്നില്ലേ എന്ന സംശയം പരസ്യമായി ഉന്നയിച്ചവരില്‍ യു.ഡി.എഫിന്റെ കാബിനറ്റ് പദവി കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടുന്നുണ്ട്.

സാധാരണഗതിയില്‍ ഒരു പ്രതിയെ പൊലീസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മലയാളികള്‍ക്ക് നല്ല ബോദ്ധ്യമുള്ളതാണ്. പൊലീസിന് പുതിയ ജീപ്പ് ഉണ്ടെങ്കിലും പഴയ ജീപ്പ് കൊണ്ടുവന്ന് അതിന്റെ പിന്‍സീറ്റില്‍ അങ്ങേയറ്റത്തായാണ് ഇരുത്തുക. അത് ഒരുവിധം സ്വാധീനമുള്ളവരുടെ കാര്യത്തില്‍ മാത്രമാണ്. അല്ലെങ്കില്‍ ജീപ്പിന്റെ തറയിലിരിക്കാനാവും യോഗം.

എന്നാല്‍,ശാലുമേനോന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായില്ല. ദേശീയപാതകളില്‍മാത്രമല്ല, ഊടുവഴികളില്‍പോലും മറഞ്ഞുനിന്ന് കാറുകളുടെ സണ്‍ഫിലിം ഒട്ടിച്ചവര്‍ക്ക് പിഴയും തെറിവിളിയും 'സമ്മാനിക്കുന്ന' പൊലീസ് ഈ പ്രതിക്ക് സ്വന്തം കാറില്‍ പൊലീസ് ഏമാന്‍മാരുടെ സന്നിധാനത്തിലേക്ക് എത്താന്‍ അവസരമൊരുക്കി. ആ കാറില്‍ സണ്‍ഫിലിം ഒട്ടിച്ചിട്ടുണ്ടെന്ന് 'നീതിപാലകര്‍' പ്രത്യേകം ഉറപ്പാക്കി! അവരുടെ ചിത്രമോ ദൃശ്യങ്ങളോ എടുക്കുന്നത് തടഞ്ഞു. അത് മറികടന്ന ഒരു പാവം ക്യാമറാമാനെ 'ഇടിച്ചുപരിപ്പാക്കാനും' മറന്നില്ല.
ഇനി നമുക്ക് മറ്റൊരു രംഗം ഓര്‍ക്കാം. ആതിരപ്പള്ളിയില്‍ വനപാലകനെ മര്‍ദ്ദിച്ച കേസില്‍ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ നടനും ഗായകനുമായ കലാഭവന്‍ മണിയെ അറസ്റ്റുചെയ്യാന്‍ നോക്കിയതും ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ ചെറുത്തതിനാല്‍ അത് നടക്കാതെ പോയതും നമുക്ക് മറക്കാം. കീഴടങ്ങിയ മണിയെ ജീപ്പിലെ പിന്‍സീറ്റില്‍ അങ്ങേ അറ്റത്തിരുത്തി കോടതിയില്‍ ഹാജരാക്കിയ പൊലീസിന്റെ ഔത്സുക്യം അത്ര പെട്ടെന്ന് വിസ്മരിക്കാവുന്നതാണോ?


കലാഭവന്‍ മണിയും ശാലുമേനോനും തമ്മില്‍ താരതമ്യം ചെയ്യപ്പെട്ടാല്‍ ശാലുമേനോനെക്കാളും എന്തുകൊണ്ടും ജനപ്രിയത കലാഭവന്‍ മണിക്കുതന്നെയാണ്. ബഹുഭാഷാ നടനായ മണി അറിയപ്പെടുന്ന നാടന്‍പാട്ട് ഗായകനുമാണല്ലോ. പൊലീസ് സ്റ്റേഷന് ഉള്‍പ്പെടെ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയതൊന്നും ആപത്തുകാലത്ത് പൊലീസുകാര്‍ ഓര്‍ക്കില്ല.
എന്തായാലും ഇവിടെയാണ് ഇന്റലിജന്‍സ് മേധാവിയും അഡീഷണല്‍ ഡി.ജി.പിയുമായ ടി.പി.സെന്‍കുമാര്‍ പറഞ്ഞതിന്റെ പ്രസക്തി. കലാഭവന്‍ മണിയെ അറസ്റ്റുചെയ്യാന്‍ സര്‍വസന്നാഹവുമൊരുക്കിയ പൊലീസ് അതേകുറ്റം ചെയ്താല്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും അങ്ങനെ ചെയ്യുമോ എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ ചോദ്യം.
മമ്മൂട്ടിയും മോഹന്‍ലാലുമൊന്നും വേണ്ട, ശാലുമേനോന്‍ പോലും പൊലീസിന്റെ ദൃഷ്ടിയില്‍ കലാഭവന്‍ മണിയെക്കാള്‍ ഉയരത്തിലാണ്.
ഇവിടെ പൊലീസിലെ ജാതീയതമാത്രമല്ല കടന്നുവരുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്വന്തം വീട്ടില്‍ വിളിച്ചു സല്‍ക്കരിക്കാന്‍ കലാഭവന്‍ മണിക്ക് കഴിഞ്ഞില്ല. കേന്ദ്രമന്ത്രിമാരെ കിടപ്പറയില്‍ കൂട്ടിക്കൊണ്ടുപോയി ചപ്രമഞ്ചത്തിലിരുത്താന്‍ കലാഭവന്‍ മണിക്ക് സാധിച്ചില്ല. 'അത്തരം' ഒരുപാട് കഴിവുകള്‍ ഉള്ളതിനാലാണ് ശാലുമേനോന് പൊലീസിന്റെ 'വിവിഐപി' പരിഗണന കിട്ടിയതും കലാഭവന്‍ മണിക്ക് കൊലപാതകിക്കും കൊള്ളക്കാരനും കിട്ടുന്ന സ്ഥാനം കിട്ടിയതും. കാക്കിയണിഞ്ഞ എത്രപേര്‍ ശാലുമേനോന്റെ പുതിയ വീട്ടില്‍ പാലുകാച്ചാനും കിടപ്പറ കാണാനും എത്തി എന്നതൊക്കെ ഇനി അറിയേണ്ട കാര്യം. ഇപ്പോഴത്തെ ഈ വി.ഐ.പി പരിഗണനയുടെ പിന്നിലെ കൂടുതല്‍ കഥകള്‍ പുറത്തുവരികതന്നെ ചെയ്യും.
നിയമം നിയമത്തിന്റെ വഴിക്കുപോവുമെന്ന് ഒരുപാട് നാളായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറയുന്നുണ്ട്. അതിന്റെ തത്സമയ സംപ്രേഷണമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മുതല്‍ ആഭ്യന്തരവകുപ്പിലെ മന്ത്രിപദം മോഹിപ്പിച്ചിട്ട് കൊടുക്കാതെ കൊതിപ്പിച്ചുവിട്ട രമേശ് ചെന്നിത്തലവരെയുള്ളവര്‍ ജോപ്പന്റെയും ജിക്കുവിന്റെയും സലിംരാജിന്റെയും മൊബൈല്‍ഫോണില്‍ വിളിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കിട്ടും. 'സോളാര്‍' സരിതയും ബിജുവും വിളിച്ചാല്‍ മുഖ്യമന്ത്രിയെ കിട്ടില്ല! 'സാങ്കേതികവിദ്യ'യുടെ ഒരു വളര്‍ച്ചയേ...!

മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ ചെലവില്‍ മൊബൈല്‍ഫോണ്‍ നിയമവിധേയമായിത്തന്നെ അനുവദിച്ചിട്ടുണ്ട്. എ.കെ.ആന്റണി ഉള്‍പ്പെടെയുള്ളവര്‍ അത് ഉപയോഗിച്ചിരുന്നു.രാഷ്ട്രീയശത്രു ആയതിനാല്‍ വി.എസ്.അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്നുവെന്നത് ഉമ്മന്‍ചാണ്ടി കണക്കാക്കണമെന്നില്ല. തിരുവനന്തപുരത്ത് ജഗതിയില്‍ 'പുതുപ്പള്ളി ഹൗസ്' എന്ന സ്വന്തം വീടുണ്ടായിരിക്കേ 'കഌഫ്ഹൗസ്' എന്ന ഔദ്യോഗികവസതി ഉപയോഗിക്കുന്ന മുഖ്യമന്ത്രി മൊബൈല്‍ഫോണ്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടും ഉപയോഗിക്കാത്തതിന് ഇതുവരെയും ന്യായീകരണമൊന്നും പറഞ്ഞുകേട്ടില്ല.


കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പുകാലയളവുകളിലെ ധനസമാഹരണച്ചുമതല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിക്കാണെന്ന് അറിയാത്തവര്‍ തീരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇതുപോലുള്ള 'വീഴ്ച' മുഖ്യമന്ത്രി പ്രതീക്ഷിച്ചിരിക്കില്ലേ? ഉടുതുണിക്ക് മറുതുണി ഇല്ലാതെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ആയവര്‍ കോടിക്കണക്കിനുരൂപ ചെലവഴിച്ച് വീടുവയ്ക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വെറും വാദത്തിനായി സമ്മതിക്കാം.പക്ഷേ, പാലുകാച്ചിന് പോയപ്പോള്‍ മുഖ്യമന്ത്രിക്ക് തന്റെ സഹായി ഇത്രയും വലിയ വീട് വയ്ക്കുന്നതിനുള്ള ആസ്തി എവിടെനിന്ന് സ്വരൂപിച്ചു എന്ന് അന്വേഷിക്കാന്‍ കഴിയുമായിരുന്നില്ലേ? അപ്പോള്‍, 'എമ്പ്രാന്‍ കട്ടാല്‍ അമ്പലവാസികളൊക്കെ കക്കും' എന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കേണ്ടിവരും.
പാമോയില്‍ കേസില്‍ അതുവരെയുള്ള അന്വേഷണപുരോഗതി മുഴുവന്‍ അട്ടിമറിച്ച് തിരഞ്ഞെടുപ്പുഫലംവന്നതിന്റെ അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പിന്നീട് വിജിലന്‍സ് കോടതി അതിനെതിരായ നിലപാടെടുത്തപ്പോള്‍ പി.സി.ജോര്‍ജിനെ ഇറക്കിവിട്ട് ജഡ്ജിയുടെ ജാതിവരെ പറയിപ്പിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ കുശാഗ്രബുദ്ധി കേരളം കണ്ടതാണ്. സോളാര്‍ കേസുകള്‍ ഉണ്ടാവുമ്പോള്‍ സഹായികളില്‍ അന്വേഷണം ഒതുക്കാന്‍ വേണ്ടിയല്ലേ ഉമ്മന്‍ചാണ്ടി മൊബൈല്‍ഫോണ്‍ വേണ്ടെന്നുവച്ചത്? ഔദ്യോഗിക വസതിയും വാഹനവും ലാന്റ്‌ഫോണും ഉള്‍പ്പെടെ മറ്റെല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ നല്‍കുന്ന മൊബൈല്‍ഫോണ്‍മാത്രം വേണ്ടെന്നുവയ്ക്കുന്നതിന്റെ യുക്തി സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തി എന്ന് വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിക്ക് പ്രത്യക്ഷത്തില്‍ ഇതില്‍ പങ്കുണ്ടെന്നാണ് പരാതിക്കാരന്‍ പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ പറയുന്നത്. ആ കേസിലെ അറസ്റ്റിലായ പ്രതിയും മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് 40 ലക്ഷം രൂപയുടെ ചെക്ക് ആവലാതിക്കാരനില്‍നിന്ന് വാങ്ങി സരിതക്ക് നല്‍കി എന്നുമാത്രമല്ല അപ്പോള്‍ ചുംബനം ലഭിച്ചതും പൊലീസിന്റെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് പുറത്തുവന്നിട്ടുണ്ട്. ഈ ഒരൊറ്റ കേസില്‍മാത്രം മുഖ്യമന്ത്രിയുടെ (ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡിനര്‍ഹമായ...!) ഓഫീസ് എന്തൊക്കെ ആയി എന്നത് ഓരോ മലയാളിയേയും നാണക്കേടുകൊണ്ട് തലകുനിപ്പിക്കുന്നതാണ്.

എന്നിട്ടും, നമ്മുടെ പൊലീസിനുമാത്രം ഇതൊന്നും മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ അവര്‍ അങ്ങനെ നടിക്കുന്നു.സത്യസന്ധരായ വളരെക്കുറച്ചുവിഗ്രഹങ്ങളേ കേരള പൊലീസിലുള്ളൂ. അക്കൂട്ടത്തില്‍ മുന്നിലാണ് എ.ഡി.ജി.പി ഹേമചന്ദ്രന്റെ സ്ഥാനം. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്നു പറയുന്നതുകേട്ട് കുറച്ചുകൂടി ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം. - 

(12th Jul 2013)

See more at: http://mflintmedia.com/details/11717-Right-Click-by-MB-Santhosh-Salumenon-and-Kalabhavan-Mani-Double-way-of-Law.html#sthash.I0Xd24HT.dpuf